കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന് കെഎസ്‌യു പ്രതിഷേധത്തിൽ മർദനമോ സുരക്ഷാ വീഴ്ചയോ ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിൽ പൊലീസ്. ഉത്തരമേഖലാ ഡിഐജിയ്ക്കും സിറ്റി പൊലീസ് കമ്മീഷണർക്കും നൽകിയിട്ടുള്ള വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും ആക്രമണ ദൃശ്യങ്ങൾ ഇല്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. മന്ത്രി സമരക്കാർക്കെതിരെ തിരിഞ്ഞതോടെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിലും പോലീസുകാർ നൽകിയ റിപ്പോർട്ട്. നിലവിൽ റെയിൽവേ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. എന്നാൽ സുരക്ഷാ വീഴ്ച സംബന്ധിച്ച് അന്വേഷണം നടക്കുന്നില്ല
അതേസമയം, ഇന്ന് പുലർച്ചെ 4 മണിയോടെ റോഡ് മാർഗം മന്ത്രിയും സംഘവും തിരുവനന്തപുരത്തേക്ക് തിരിച്ചു.ഔദ്യോഗിക വാഹനത്തിലാണ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടത്. പരുക്ക് ഭേദമായതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്യാനുള്ള തീരുമാനം. ആരോഗ്യനില മെച്ചപ്പെട്ടു. രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് വരുന്നതായും മെഡിക്കൽ ബോർഡ് വിലയിരുത്തി. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് തുടർ ചികിത്സയ്ക്കായി മാറ്റുന്നത്






