ചാലിശ്ശേരി : പ്രശസ്തമായ ചാലിശ്ശേരി മുലയംപറമ്പ് പൂരാഘോഷത്തിന് സമഗ്ര ഇൻഷുറൻസ് സംരക്ഷണം ഏർപ്പെടുത്തി കേന്ദ്ര പൂരാഘോഷ കമ്മിറ്റി. ഫെബ്രുവരി 26 വ്യാഴാഴ്ച ആരംഭിച്ച് മാർച്ച് 2 തിങ്കളാഴ്ച രാത്രി 12 മണിവരെ നീളുന്ന പൂരാഘോഷത്തിനായി 3 കോടിയോളം രൂപയുടെ ഇൻഷുറൻസ് പോളിസിയാണ് എടുത്തത്. ഏകദേശം 7 കിലോമീറ്റർ ചുറ്റളവിൽ അഞ്ച് ദിവസത്തേക്കാണ് ഇൻഷുറൻസ് കവറേജ് ലഭ്യമാക്കിയിരിക്കുന്നത്.പൂരാഘോഷ സമയത്ത് ഉണ്ടാകാവുന്ന അപകടങ്ങൾ, തീപിടിത്തം, പൊതുജനങ്ങളുടെ സുരക്ഷ സംബന്ധിച്ച അനിശ്ചിത സാഹചര്യങ്ങൾ എന്നിവ മുൻനിർത്തിയാണ് ഇൻഷുറൻസ് പരിരക്ഷ ഒരുക്കിയതെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടാതെ, പൂരവുമായി ബന്ധപ്പെട്ട ഘോഷയാത്രകൾ, വെടിക്കെട്ട്, കലാപരിപാടികൾ എന്നിവയ്ക്കിടയിലും പൊതുജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി പൊലീസിന്റെയും ഫയർഫോഴ്‌സിന്റെയും മെഡിക്കൽ ടീമുകളുടെയും പ്രത്യേക സന്നാഹങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.പൂരത്തിന്റെ പ്രധാന ദിവസങ്ങളിൽ ട്രാഫിക് നിയന്ത്രണം ശക്തമാക്കുകയും, പാർക്കിംഗ് സൗകര്യങ്ങൾ ക്രമീകരിക്കുകയും ചെയ്യും. അടിയന്തര സാഹചര്യങ്ങളിൽ സേവനം ലഭ്യമാക്കാൻ ഹെൽപ് ഡെസ്കുകളും ആംബുലൻസ് സേവനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പൂരത്തിന്റെ ഭാഗമായി പാരമ്പര്യ ചടങ്ങളും കലാപരിപാടികളും വിപുലമായി സംഘടിപ്പിക്കും. നാട്ടുകാരും വിദേശത്തു നിന്നെത്തുന്ന ഭക്തജനങ്ങളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.ഇത്തരത്തിൽ വിപുലമായ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കി, എല്ലാവർക്കും സുരക്ഷിതമായാ പൂരാനുഭവം നൽകുകയാണ് കേന്ദ്ര പൂരാഘോഷ കമ്മിറ്റിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.









