പൊന്നാനി :കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കും അന്ത്യശാസനത്തിനും ഒടുവിൽ പൊന്നാനിയിൽ റോഡ് നവീകരണം തുടങ്ങി.ദേശീയപാത 17-ൽ ചമ്രവട്ടം ജങ്ഷൻ മുതൽ ആനപ്പടി വരെയുള്ള ഭാഗത്തെ നവീകരണമാണ് വ്യാഴാഴ്ച ആരംഭിച്ചത്.
റോഡുകൾ തകർന്ന് യാത്ര ദുഷ്‌കരമാകുകയും അപകടങ്ങൾ പതിവാകുകയും ചെയ്തത് വ്യാപകപ്രതിഷേധത്തിനിടയാക്കിയിരുന്നു.എം.എൽ.എ.യും നഗരസഭാധ്യക്ഷനും പലതവണ അന്ത്യശാസനം നൽകിയിട്ടും റോഡുപണി ആരംഭിച്ചിരുന്നില്ല.റോഡുപണി തുടങ്ങാൻ വൈകുന്നതിനാൽ കരാറുകാർക്കെതിരേ നടപടിയെടുക്കാനും നഗരസഭ തീരുമാനിച്ചിരുന്നു.കുടിവെള്ളവിതരണത്തിനുള്ള പൈപ്പിടാൻ കുഴിയെടുത്തതോടെയാണ് റോഡുകൾ തകർന്നത്. പി. നന്ദകുമാർ എം.എൽ.എ. വിളിച്ചുചേർത്ത ദേശീയപാത അധികൃതരുടെ യോഗത്തിലാണ് പണികൾ തുടങ്ങുമെന്ന ഉറപ്പുണ്ടായത്. 30-നകം പണികൾ തീർക്കാനാണ് നിർദേശം.കുറ്റിക്കാട് മുതൽ താലൂക്ക് ആശുപത്രി വരെയുളള ഭാഗത്താണ് റോഡ് കൂടുതൽ തകർന്നിരിക്കുന്നത്.വാഹനങ്ങൾ റോഡിലെ കുഴിയിൽ ചാടി നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. അധികൃതർ അന്ത്യശാസനം നൽകിയിട്ടും റോഡുപണി ആരംഭിക്കാത്തത് വ്യാപകപ്രതിഷേധത്തിന് കാരണമായിരുന്നു.
റോഡുപണി നടക്കുന്നതിനാൽ ദേശീയപാത 17-ൽ ചമ്രവട്ടം ജങ്ഷൻ മുതൽ ആനപ്പടി വരെയുള്ള ഭാഗത്ത് ഗതാഗതം നിരോധിച്ചിട്ടുണ്ട്.ചമ്രവട്ടം ജങ്ഷനിൽനിന്ന് പൊന്നാനിയിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ ദേശീയപാത 66 വഴി പോകണം.