മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭകൾ, കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട് ലോക്സഭ, ചേലക്കര, പാലക്കാട് നിയമസഭാമണ്ഡലങ്ങൾ എന്നിവിടങ്ങളിലെ വിധി ഇന്നറിയാം. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും.ഒൻപതുമണിയോടെ ആദ്യ ഫലസൂചനകൾ അറിയാനാകും. 13 സംസ്ഥാനങ്ങളിലായി 46 നിയമസഭാ സീറ്റുകളിലേക്കും മഹാരാഷ്ട്രയിലെ നന്ദേഡ് ലോക്സഭാ സീറ്റിലേക്കും നടന്ന ഉപതിരഞ്ഞടുപ്പിന്റെ വോട്ടെണ്ണലും ശനിയാഴ്ച നടക്കും
വോട്ടിങ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റാണ് വോട്ടെണ്ണലിന് ഉപയോഗിക്കുക. പോൾചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ ഫോം 17-സി.യും അതത് കൺട്രോൾ യൂണിറ്റുമാണ് വോട്ടെണ്ണൽ മേശയുടെ പുറത്ത് വെക്കുക. കൗണ്ടിങ് ടേബിളിൽ കൺട്രോൾ യൂണിറ്റ് എത്തിച്ചശേഷം കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ കൗണ്ടിങ് സൂപ്പർവൈസർ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയശേഷം സീൽപൊട്ടിക്കും
തുടർന്ന് ഏജന്റുമാരുടെ നിരീക്ഷണത്തിൽ ഓരോ യന്ത്രത്തിലെയും റിസൽട്ട് ബട്ടണിൽ സൂപ്പർവൈസർ വിരൽ അമർത്തി ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ടിന്റെ ഡിസ്പ്ലേ എജന്റുമാരെ കാണിച്ചശേഷം രേഖപ്പെടുത്തും. ഒന്നുമുതൽ 14 വരെയുള്ള ബൂത്തുകളിലെ യന്ത്രങ്ങളാണ് ആദ്യം എണ്ണുക. ഇതോടെ ഒരു റൗണ്ട് പൂർത്തിയാവും.