തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഗുരുതരമായ ചികിത്സാപിഴവുകൾ തുടരുന്നുവെന്ന് ഉയർത്തിക്കാട്ടി യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പൊലീസുകാർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആരോഗ്യമന്ത്രി വീണ ജോർജിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മിന്നൽ പ്രതിഷേധത്തിലാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റത്.ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കയറാൻ ശ്രമിച്ച പ്രവർത്തകരെ വസതിയിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തടയാൻ ശ്രമിച്ചു. പ്രവർത്തകരും പൊലീസുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിൽ മൂന്ന് പൊലീസുകാർക്കാണ് പരിക്കേറ്റത്. ഇവരെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജില്ലാ ജനറൽ ആശുപത്രിയിലേക്കാണ് പോലീസുകാരെ എത്തിച്ചത്. പകരം കന്റോണ്മെന്റ് പോലീസ് മന്ത്രിയുടെ വസതിക്ക് സുരക്ഷ ഒരുക്കുന്നുണ്ട്.രാവിലെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തർ വീണ ജോർജിന്റെ വസതിയിലേക്ക് ഇരച്ചെത്തിയത്. ഗേറ്റിന്റെ പൂട്ട് തകർത്താണ് പ്രവർത്തകർ അകത്തു കയറിയത്. സുരക്ഷാപൊലീസിനെ മറികടന്ന ഇവർ വീടിന്റെ വാതിലിൽ റീത്ത് വെച്ചു. പിന്നീട് കൂടുതൽ പൊലീസെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും അതിനു മുൻപ് പ്രതിഷേധക്കാര്‍ ചീമുട്ടയേറും കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നുമന്ത്രിമാരുടെ വീടിന് മുൻപിലേക്ക് വരെ സാധാരാണ സമരങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും അതെല്ലാം പൊലീസിൽ അറിയിച്ച ശേഷമാണ് നടക്കാറുള്ളത്. പൊലീസ് ബാരിക്കേഡും വെക്കാറുണ്ട്. എന്നാൽ ഇന്ന് രാവിലെ നടന്ന പ്രതിഷേധം പൊലീസിൽ അറിയിച്ചിരുന്നില്ലെന്ന് മാത്രമല്ല, പ്രതിഷേധക്കാര്‍ഗേറ്റ് കടന്ന് അകത്ത് എത്തുകയും ചെയ്തു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിലായിരുന്നു പ്രതിഷേധം.ജനജീവിതത്തെ ദുരിതപൂര്‍ണമാക്കുന്ന അസാധാരണമായ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ അസാധാരണമായ സമരമുറകളും സ്വീകരിക്കേണ്ടി വരുമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതികരണം.മന്ത്രി വീണ ജോർജിനെ വീട്ടിൽ വെച്ച് തന്നെ വളഞ്ഞ് സമരം ചെയ്യാനായിരുന്നു യൂത്ത് കോൺഗ്രസ് പദ്ധതി എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സമരക്കാര്‍ എത്തുമ്പോഴേക്കും മന്ത്രി പരിപാടികളിൽ പങ്കെടുക്കാനായി വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നു.









