തിരുവല്ല സ്പാ ബലാത്സംഗ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. വരുൺ ആണ് പിടിയിലായത്. ഇനി മൂന്ന് പേർ കൂടി കേസിൽ പിടിയിലാകാനുണ്ട്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. നിരണം സ്വദേശിയാണ് പിടിയിലായ വരുൺ.
പൊലീസ് ഉദ്യോഗസ്ഥർ സ്പായിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ കഴമ്പില്ല എന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. പൊലീസിന്റെ സമയോചിത ഇടപെടലിലാണ് രണ്ടു പ്രതികളെ പിടികൂടാൻ കഴിഞ്ഞതെന്നും അന്വേഷണസംഘം പറയുന്നു. സ്പായുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയിലേക്ക് പൊലീസ് കൊണ്ടുവന്നിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തുകയാണ്.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ആയിരുന്നു സംഭവം. ഗുണ്ടാ പിരിവ് ചോദിച്ച് സ്പായിൽ എത്തിയതാണ് സുബിൻ അലക്സാണ്ടർ അടക്കം ആറ് പേർ. 50000 രൂപ പിരിവ് ആവശ്യപ്പെട്ടു. ഇത് നൽകാനാവില്ല എന്ന് ജീവനക്കാരി അറിയിച്ചതിന് പിന്നാലെ സുബിനും കൂട്ടാളികളും ജീവനക്കാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. ഇതിൻ്റെ ദൃശ്യങ്ങളും മൊബൈലിൽ ചിത്രീകരിച്ചു. ഈ സമയം സ്പായിൽ എത്തിയ മറ്റൊരു യുവതിയെ ഭീഷണിപ്പെടുത്തുകയും പണം അപഹരിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ സംഭവത്തിന് ശേഷം സ്പായിൽ നിന്ന് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
പ്രതി അലക്സാണ്ടർ സുബിനെ കുറ്റപ്പുഴയിലെ വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. രണ്ട് പേരെ കൂടി പിടികൂടി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ‘മരണം’ എന്ന് വിളിക്കുന്ന സുബിൻ അലക്സാണ്ടർ. സംഭവം പുറത്തുപറഞ്ഞാൽ കുന്നുകളയും എന്നും പ്രതികൾ ജീവനക്കാരിയെ ഭീഷണിപ്പെടുത്തി. ഒന്നാം തീയതി നടന്ന സംഭവത്തിൽ മൂന്നാം തീയതി ആയിരുന്നു പൊലീസ് കേസ് എടുത്തത്









