ഭാരതപ്പുഴയിലെ ഷൊർണൂർ, പട്ടാമ്പി, തൃത്താല കൂട്ടക്കടവ് തടയണകളിൽ നിന്ന് മണലും എക്കലും നീക്കിത്തുടങ്ങി. തടയണകളുടെ വീണ്ടെടുപ്പിനും ജലക്ഷാമം നേരിടുന്നതിനും സഹായകമാവുന്നതിനാണ് ഇവ നിക്കുന്നത്. മഴക്കാലത്ത് തടയണകൾ അതിവേഗം നിറഞ്ഞ് സമീപ പ്രദേശങ്ങളിൽ വെള്ളം കയറുന്നതും ഒഴിവാക്കുന്നതിനും ഇതുപകരിക്കും.ഇറിഗേഷൻ വകുപ്പിൻ്റെ മേൽ നോട്ടത്തിലാണ് പ്രവർത്തനം. ഷൊർണൂർ തടയണയിൽ ഒന്നര ലക്ഷം എം.ക്യൂബ് മണൽ ശേഖരമാണ് അടിഞ്ഞ് കിടക്കുന്നത്. രണ്ടര മീറ്റർ ഉയരമുള്ള തടയണയിൽ ഒന്നര മീറ്ററിലധികം ഉയരത്തിൽ മണലാണ്. ഇതുകാരണം ജലസംഭരണ ശേഷിയിൽ കുറവുണ്ടായിട്ടുണ്ട്. ഇതോടെയാണ് സർക്കാർ മണൽ ശേഖരം നീക്കം ചെയ്യാൻ പദ്ധതിയാരംഭിച്ചത്. വെള്ളത്തിൽ സ്ഥാപിച്ച പ്രത്യേക മോട്ടോറുകൾ ഉപയോഗിച്ചാണ് എക്കലും മണലും വേർതിരിച്ച് എടുക്കുന്നത്. തടയണകൾ കേന്ദ്രീകരിച്ച് കുടിവെള്ള പദ്ധതികൾ ഉള്ളതിനാൽ വെള്ളം കലങ്ങാതിരിക്കാൻ പരിമിതമായ അളവിലാണ് മോട്ടോറുകളുടെ പ്രവർത്തനം. ഒറ്റപ്പാലം മീറ്റ്ന തടയണയിലും വാണിയംകുളം ത്രാങ്ങാലി തടയണയിലും മണൽ നീക്കാനുണ്ട്.








