വാഷിംഗ്ടൺ : ഇന്ത്യ- യു.എസ് വ്യാപാര കരാറിൽ ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാൻ ധാരണയായെന്നും ട്രംപ് സമൂഹമാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ വ്യക്തമാക്കി.പ്രഖ്യാപനത്തിന് പിന്നാലെ യു.എസ് പ്രസിഡന്റിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി എക്സിൽ കുറിപ്പ് പങ്കുവച്ചു. ഇന്ത്യൻ ഉത്പന്നങ്ങളുടെ തീരുവ 18 ശതമാനമായി കുറച്ചതിന് രാജ്യത്തെ ജനങ്ങളുടെ പേരിൽ യു.എസ് പ്രസിഡന്റിന് നന്ദി രേഖപ്പെടുത്തുന്നതായി മോദി കുറിച്ചു. ലോകത്തെ രണ്ട് വലിയ സമ്പദ് വ്യവസ്ഥകളും, ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് സഹകരിക്കുമ്പോൾ അത് ഇരു രാജ്യങ്ങളിലെയും ജനതയ്ക്ക് ഗുണം ചെയ്യുമെന്നും വൻ അവസരങ്ങൾ തുറക്കുമെന്നും മോദി വ്യക്തമാക്കി. സമാധാന ശ്രമങ്ങൾക്ക് ട്രംപ് നടത്തുന്ന ശ്രമങ്ങളെ ഇന്ത്യ പൂർണമായി പിന്തുണയ്ക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.നേരത്തെ ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചെന്ന് ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോർ അറിയിച്ചിരുന്നു. എന്താണ് സംസാരിച്ചതെന്നതിനെ കുറിച്ച് വിശദമാക്കിയിരുന്നില്ല. കൂടുതൽ വിവരങ്ങൾക്കായി തുടരുക എന്ന സന്ദേശവും യു.എസ് അംബാസഡർ എക്സിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കരാർ സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നത്.











