കേന്ദ്ര അവഗണനക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി സമ്മർദ്ദം ചെലുത്തണമെന്നും ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി. പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിലാണ് ആമുഖ പ്രഭാഷണത്തിൽ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ സേനകളെ ലഭ്യമാക്കുന്നതിൽ കേന്ദ്രം സഹായിച്ചു. പക്ഷേ അർഹമായ ദുരന്ത സഹായം വൈകുന്നതിൽ ഗൗരവതരമായ പ്രതിഷേധം എംപിമാർ അറിയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു. ആവശ്യങ്ങൾ കൃത്യമായി കേന്ദ്രത്തെ അറിയിച്ചിരുന്നു.പ്രതീക്ഷിക്കുന്ന ചിലവും വരാനിരിക്കുന്ന ചെലവ് ഉൾപ്പെടെ 1222 കോടിയുടെ സഹായമാണ് ചോദിച്ചത്.എന്നാൽ, അനുകൂല മറുപടി കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മേപ്പാടി, ചൂരൽമല ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ഒരാവശ്യത്തിനും കേന്ദ്രം അനുകൂല മറുപടി നൽകിയില്ല. ദുരന്തബാധിതരുടെ വായ്പയും എഴുതിത്തള്ളിയിട്ടില്ല. ഒറ്റക്കെട്ടായി ആവശ്യത്തിന് വേണ്ടി നിൽക്കണം. എംപിമാർക്ക് 25 ലക്ഷം രൂപ വരെ ചെലവഴിക്കാനാവും. എസ്ഡിആർഎഫ് ഫണ്ട് പ്രത്യേക സഹായമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.വിഴിഞ്ഞം വിജിഎഫ് ഫണ്ട് ഗ്രാൻഡ് ആക്കി ലഭിക്കാൻ സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂലധന നിക്ഷേപം 1542 കോടി കേന്ദ്രത്തിൽ നിന്നും വാങ്ങിച്ചെടുക്കേണ്ടതുണ്ട്. ശബരി റെയിൽപദ്ധതി ഉൾപ്പെടെ യാഥാർത്ഥ്യമാക്കേണ്ടതുണ്ട്. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട്കേന്ദ്രം സമർപ്പിച്ച വിജ്ഞാപനത്തിന് അംഗീകാരം വാങ്ങിച്ചെടുക്കണം.അതുപോലെ എയിംസ് അംഗീകരിച്ചിട്ടില്ല. കോഴിക്കോട് കിനാരൂലിലെ 200 ഏക്കർ സ്ഥലം അതിനായി ഏറ്റെടുത്തിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിന്‍റെ പോയിന്‍റ് ഓഫ് കോൾ പ്രശ്നമുണ്ട്. അംഗമാലി – ശബരി, നിലംമ്പൂർ -നഞ്ചംങ്കോട്, തലശ്ശേരി മൈസൂർ, നേമം റെയിൽവേ ടെർമിനൽ, കൊച്ചി ഗ്ലോബൽ സിറ്റി പദ്ധതി ഉൾപ്പടെയുള്ള വികസന പദ്ധതികൾക്കുള്ള കേന്ദ്ര സഹായം അംഗീകരിപ്പിക്കാൻ പാർലമെന്‍റിൽ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നും മുഖ്യമന്ത്രി എംപിമാരോട് ആവശ്യപ്പെട്ടു.