തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്ക് ഇന്ന് ഒരു പുതിയ ദിശാബോധം കൈവന്നിരിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വലിയ സ്റ്റാർട്ടപ്പ് കേന്ദ്രമായി തിരുവനന്തപുരത്തെ മാറ്റുന്നതിനായുള്ള ആദ്യ ചുവട് ഇന്ന് വെക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസിത കേരളത്തിൽ കൂടി മാത്രമേ വികസിത ഭാരതം പൂർത്തിയാക്കാനാകൂ. കേരളത്തിലെ ജനങ്ങൾക്കൊപ്പം കേന്ദ്ര സർക്കാർ ഉണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കേരളത്തന് ലഭിച്ച മൂന്ന് അമൃത് ഭാരത് അടക്കം നാലു ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് കർമം നിർവ്വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.’രാജ്യത്തെ മുഴുവൻ പാവപ്പെട്ടവരുടെയും ഉന്നമനത്തിന് നടപ്പാക്കുന്ന ഒരു മഹത്തായ സംരഭത്തിനും തിരുവനന്തപുരത്ത് തുടക്കമായിട്ടുണ്ട്’ ഉന്തുവണ്ടിക്കാർക്കും വഴിയോര കച്ചവടക്കാർക്കും പ്രയോജനം ലഭിക്കുന്ന ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയ ശേഷം മോദി പറഞ്ഞു. നമസ്‌കാരം പറഞ്ഞ് തുടങ്ങിയ പ്രധാനമന്ത്രി മലയാളത്തിൽ എന്റെ സുഹൃത്തുക്കളെ എന്നും അഭിസംബോധന ചെയ്തു.മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് സംസാരിച്ചു. അമൃത് ഭാരത് ട്രെയിനുകളടക്കം ലഭിച്ചത് കേരളത്തെ സംബന്ധിച്ചിടത്തോളം ഇവ വലിയ പ്രാധാന്യമുള്ള കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘സംസ്ഥാന സർക്കാരിന് വലിയ സംതൃപ്തി നൽകുന്ന നിമിഷമാണിത്, കാരണം ഈ പദ്ധതികളിൽ പലതിനും കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി ലഭിക്കാൻ ഞങ്ങൾ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ പദ്ധതികൾക്ക് അനുമതി നൽകിയതിന് പ്രധാനമന്ത്രിയോടുള്ള ഞങ്ങളുടെ ആത്മാർത്ഥമായ നന്ദി അറിയിക്കാൻ ഞാൻ ഈ അവസരം വിനിയോഗിക്കുന്നു. ഭാവിയിലും കേരളത്തോട് ഈ കരുതൽ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മറ്റ് വിവിധ മേഖലകളുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യങ്ങൾ നിറവേറ്റപ്പെടുമെന്നും, അവയെല്ലാം സമയബന്ധിതമായി നടപ്പിലാക്കാൻ പ്രധാനമന്ത്രി ശ്രദ്ധിക്കുമെന്നും പ്രതീക്ഷിക്കുന്നു’ മുഖ്യമന്ത്രി പറഞ്ഞു.രാവിലെ തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര ആർലേക്കറുമടക്കമുള്ളവർ ചേർന്ന് വിമാനത്താവളത്തിൽ സ്വീകരിച്ചു.









