വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവിൽ മുഖ്യമന്ത്രിയെ വിമർശിച്ച് മുൻമന്ത്രി എം ബി രാജേഷ്. നികുതി ഇളവ് നൽകി കയ്യോടെ പിടിച്ചപ്പോൾ മുഖ്യമന്ത്രി നുണ പറയുന്നു. ശരവേഗത്തിലാണ് നികുതി ഇളവ് നടപ്പാക്കാനുള്ള ഫയൽ നീക്കം നടന്നത്. മുന്നണിയിൽ പോലും ആരും അറിയരുതെന്ന് മുഖ്യമന്ത്രിക്ക് വാശിയുണ്ടായിരുന്നെന്നും പ്രതിപക്ഷം ഇടപെട്ടില്ലായിരുന്നെങ്കിൽ മദ്യനയം യുഡിഎഫിൽ ചർച്ചയാവില്ലായിരുന്നു എന്നും എം ബി രാജേഷ് പറഞ്ഞു.
മുഖ്യമന്ത്രി അവാസ്തവം പറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് എംബി രാജേഷ്. എൽഡിഎഫിന്റെ മദ്യനയം ജനങ്ങൾക്ക് മുൻപാകെ അവതരിപ്പിച്ചതാണ്. അന്നൊന്നും നികുതി കുറക്കാൻ ആലോചിട്ടില്ല. എൽഡിഎഫിനെതിരെ മുഖ്യമന്ത്രി പറയുന്ന പച്ചക്കള്ളം പിൻവലിക്കാൻ തയാറാകണം. മുഖ്യമന്ത്രി കള്ളം പറഞ്ഞാൽ അതു പൊളിക്കാനുള്ള വസ്തുതകൾ ഞങ്ങളുടെ പക്കലിൽ ഉണ്ടെന്ന് എംബി രാജേഷ് പറഞ്ഞു.
24 ദിവസമാണ് ഫയൽ മുഖ്യമന്ത്രി കയ്യിൽ വെച്ചത്. മുഖ്യമന്ത്രി കോൺഗ്രസ് സൈബർ പോരാളികളുടെ നിലവാരത്തിൽ താഴ്ന്നു. എൽഡിഎഫ് ബാർ വർധിപ്പിച്ചു എന്ന വാട്സ്ആപ്പ് യൂണിവേഴ്സിറ്റി കള്ളം മുഖ്യമന്ത്രി പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഉമ്മൻ ചാണ്ടി സർക്കാർ അധികാരo ഒഴിയുമ്പോൾ 813 ബിയർ ആൻഡ് വൈൻ പാർലരുകൾ പ്രവർത്തിച്ചിരുന്നു. ഉമ്മൻചാണ്ടിയുടെ മദ്യനയമാണ് ശരി എങ്കിൽ വീണ്ടും ബാറുകൾ അടച്ചു പൂട്ടട്ടെയെന്നും അതിനു വിഡി സതീശൻ തയ്യാറാണോയെന്നും എംബി രാജേഷ് ചോദിച്ചു.
896 ബാർ ഹോട്ടലാണ് നിലവിൽ പ്രവർത്തിക്കുന്നത്. വസ്തുതകൾ നിലനിൽക്കെയാണ് എൽഡിഎഫ് മദ്യം ഒഴുക്കിയെന്ന അവാസ്തവം പടച്ചു വിടുന്നത്. ഉമ്മൻ ചാണ്ടിയുടെ കാലത്താണ് മദ്യം ഒഴുക്കിയിരുന്നത്. യുഡിഎഫിനു മദ്യം എന്നും കറവപശുവാണെന്ന് എംബി രാജേഷ് കുറ്റപ്പെടുത്തി.









