പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട വിജിലൻസ് റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ യു.കെ യാത്രയിൽ ക്രമക്കേട് എന്ന് റിപ്പോർട്ടിലുണ്ട്. സ്വകാര്യ സന്ദർശനത്തിനും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിനുമായിരുന്നു അനുമതിയെങ്കിലും, ഫണ്ട് പിരിവിനായി ദുരുപയോഗം ചെയ്തെന്നാണ് വിജിലൻസ് കണ്ടെത്തൽ.വിദേശയാത്രയിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും വിജിലൻസ് റിപ്പോർട്ട്. യുകെ സന്ദര്‍ശനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ പൊളിറ്റിക്കല്‍ ക്ലിയറന്‍സിലും സ്വകാര്യ സന്ദര്‍ശനമായിരിക്കണമെന്ന് കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ അവിശുദ്ധബന്ധമാണ് ഉള്ളതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.പുനർജനി പദ്ധതിക്കായി 1,27,33,545. 24 രൂപ പിരിച്ചെടുത്തെന്നും വിജിലൻസ് കണ്ടെത്തൽ. 2018 നവംബർ 27ന് മണപ്പാട്ട് ഫൗണ്ടേഷൻ അക്കൗണ്ട് തുറന്നു. പുനർജനി സ്പെഷ്യൽ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്‌സിആർഎ കറന്റ് അക്കൗണ്ട് വഴിയും പണം സ്വീകരിച്ചു. പണം സ്വരൂപിച്ച മിഡ്ലാൻഡ്സ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റും, പണം നാട്ടിലേക്കയച്ച മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ യാതൊരു വിധ എംഒയുവും ഒപ്പുവെച്ചിട്ടില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. സാധാരണഗതിയിൽ എൻജിഒകൾ തമ്മിൽ ഇത്തരം ഇടപാടുകളിൽ എംഒയു ഒപ്പുവെക്കാറുണ്ടെന്ന് വിജിലൻസ് ചൂണ്ടിക്കാണിക്കുന്നു.











