വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് കർശനമായി വിലക്കി വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിറക്കി. പവർ ബാങ്കിന് പുറമെ, ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന മറ്റ് ഉപകരണങ്ങളുടെ ഉപയോഗത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലിഥിയം ബാറ്ററികൾ അമിതമായി ചൂടാവുകയും തീപിടിത്തം ഉൾപ്പെടെയുള്ള സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് സുരക്ഷ മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയിരിക്കുന്നത്.നവംബർ മാസത്തിൽ പുറത്തിറക്കിയ ഡേഞ്ചറസ് ഗുഡ്‌സ് അഡൈ്വസറി സർക്കുലറിൽ പവർ ബാങ്കുകളും സ്‌പെയർ ബാറ്ററികളും ഹാൻഡ് ബാഗേജിൽ മാത്രമേ അനുവദിക്കൂവെന്നും ഓവർഹെഡ് കംപാർട്ട്‌മെന്റുകളിൽ ഇവ സൂക്ഷിക്കാൻ പാടില്ലെന്നും ഡിജിസിഎ നിർദ്ദേശം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഇവയുടെ ഉപയോഗം പൂർണമായും നിരോധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങുന്നത്.ലിഥിയം ബാറ്ററികൾ ഉയർന്ന എനർജിയുള്ളതും സ്വയം തീപിടിക്കാൻ സാധ്യതയുള്ളതുമായ വസ്തുവായാണ് കണക്കാക്കുന്നത്. റീചാർജ് ചെയ്യാവുന്ന ഉപകരണങ്ങളിൽ ലിഥിയം അയേൺ ബാറ്ററികളുടെ ഉപയോഗം വ്യാപകമായതോടെ വിമാനത്തിനുള്ളിൽ ഇത്തരത്തിലുള്ള വസ്തുക്കളുടെ ഉപയോഗം വർധിച്ചിരിക്കുകയാണ്. പവർ ബാങ്കുകൾ പോലുള്ള പോർട്ടബിൾ ചാർജറുകൾ തീപിടിത്തത്തിലുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്നാണ് ഡിജിസിഎയുടെ സർക്കുലറിൽ പറയുന്നത്.വിമാനത്തിലെ സീറ്റുകൾക്ക് മുകളിലായി നൽകിയിട്ടുള്ള സ്‌റ്റോറേജ് ബിന്നുകളിലും ക്യാരി ബാഗേജുകളിലും സൂക്ഷിച്ചിട്ടുള്ള ലിഥിയം ബാറ്ററി ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ നിന്ന് തീ പടരുകയോ പുക ഉയരുകയോ ചെയ്താൽ ഇത് കണ്ടെത്താൻ ജീവനക്കാർക്കും ഉടമകൾക്കും ബുദ്ധിമുട്ട് ഉണ്ടായേക്കാം. ഇത് വിമാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും ഇത്തരം അപകട സാധ്യത ഒഴിവാക്കാനുമാണ് ഈ നിരോധനമെന്നും സർക്കുലറിലെ വിശദീകരണം.ലിഥിയം ബാറ്ററിയിൽ നിന്നുള്ള തീപിടിത്തം ഉയർന്ന തീവ്രതയുള്ളതാണെന്നാണ് ഡിജിസിഎയുടെ വാദം. അനിയന്ത്രിതമായ ചൂട്, ഓവർ ചാർജിങ്, കേടുപാടുകൾ സംഭവിച്ച ബാറ്ററികൾ, നിലവാരമില്ലാത്ത നിർമ്മാണം, കാലപ്പഴക്കമുള്ള ബാറ്ററികൾ തുടങ്ങിയ കാരണങ്ങൾ കൊണ്ട് ബാറ്ററികളിൽ തീപിടിത്തം ഉണ്ടായേക്കാം. മറ്റ് തീപിടിത്തങ്ങളിൽ നിന്ന് വ്യത്യസ്തമായി ലിഥിയം ബാറ്ററികളിൽ നിന്നുള്ള തീ സ്വയം നിലനിൽക്കുന്നതാണ്. ഇത് അണയ്ക്കുന്നതിന് പ്രത്യേക രീതികൾ ആവശ്യമാണെന്നും ഡിജിസിഎ സർക്കുലറിൽ പറയുന്നു.സാധാരണയായി യാത്രക്കാരുടെ കൈവശമുണ്ടാകാറുള്ള ഉപകരണങ്ങളിലെ ലിഥിയം ബാറ്ററി ഉയർത്തുന്ന അപകട സാധ്യതകൾ പഠിക്കാൻ ഡിജിസിഎ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ, വിമാനത്തിന്റെ ക്യാബിനുകളിൽ ബാറ്ററി സംബന്ധമായ തീപിടിത്തങ്ങൾ തടയുന്നതിനും ഇത്തരത്തിലുള്ള സാധ്യതകൾ മുൻകൂട്ടി കണ്ടെത്തുന്നതിനും ഇവ നിയന്ത്രിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണമെന്നും വിമാന കമ്പനികൾക്ക് നൽകിയ നിർദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.ലിഥിയം ബാറ്ററി വിമാനത്തിനുള്ളിൽ ഉപയോഗിക്കുന്നത് തടയാനും ഇത് സംബന്ധിച്ചുള്ള ബോധവത്കരണം നടത്താനും ടെർമിനലുകളിലെ എൻട്രി പോയിന്റുകളിലും ചെക്ക് ഇൻ കൗണ്ടറുകളിലും ബോർഡിങ് ഗേറ്റുകളിലും ലിഥിയം ബാറ്ററിയുടെ തീപിടിത്ത അപകടങ്ങളെ കുറിച്ചുള്ള വ്യക്തമായ സന്ദേശങ്ങൾ നൽകുന്ന സന്ദേശങ്ങളും വീഡിയോകളും പ്രദർശിപ്പിക്കണമെന്ന് വിമാനത്താവള ഓപ്പറേറ്റർമാരോടും ഡിജിസിഎ നിർദേശിച്ചിട്ടുണ്ട്.











