ശബരിമല: ശബരിമലയിൽ എത്തുന്ന ഭക്തർക്കായുള്ള ദേവസ്വംബോർഡിന്റെ അന്നദാനത്തിന് പ്രിയമേറുന്നു. മണ്ഡലകാലത്തിന് നടതുറന്നത് മുതൽ വ്യാഴാഴ്ചവരെയുള്ള കണക്കുപ്രകാരം 8,74,500 പേരാണ് ഭക്ഷണം കഴിച്ചത്. നിലവിൽ മൂന്നുനേരമാണ് അന്നദാനം.ഇതിൽ 3,01,309 പേർ രാവിലത്തെ ഭക്ഷണവും 3.40 ലക്ഷം പേർ രാത്രി ഭക്ഷണവും കഴിച്ചു. രാവിലെ ആറുമുതൽ 11 വരെ ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി, തിളപ്പിച്ചാറിയ വെള്ളം. വൈകീട്ട് 6.45 മുതൽ നടയടയ്ക്കുംവരെ കഞ്ഞിയും പുഴുക്കുമുണ്ട്. ഡിസംബർ 21-ന് ആരംഭിച്ച കേരളസദ്യയ്ക്കും വൻതിരക്കാണ്. ഒന്നിടവിട്ട ദിവസങ്ങളായ 21, 23, 25, 27, ജനുവരി ഒന്ന് തീയതികളിലാണ് കേരളസദ്യ നൽകിയത്.ബാക്കിയുള്ള ദിവസങ്ങളിൽ നേരത്തെയുള്ളതുപോലെ പുലാവ് നൽകും. ശനിയാഴ്ച സദ്യയുണ്ട്. ഇതുവരെയുള്ള കണക്കുപ്രകാരം 23,000 പേർ സദ്യകഴിച്ചു. ആദ്യദിവസം തന്നെ 4900 പേരാണ് സദ്യ കഴിച്ചത്. പൊന്നി അരിയുടെ ചോറ്, പരിപ്പ്, പപ്പടം, അവിയൽ, തോരൻ, സാമ്പാർ, രസം, പായസം തുടങ്ങിയ വിഭവങ്ങളാണ് സദ്യയ്ക്കുള്ളത്. ഓരോ ദിവസവും ഓരോതരം പായസമുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരിൽനിന്ന് മികച്ചപ്രതികരണമാണ് ലഭിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.മകരവിളക്ക് മഹോത്സവത്തിന് നടതുറന്ന് നാലാംദിനമായ വെള്ളിയാഴ്ചയും സന്നിധാനത്ത് വൻഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. വൈകീട്ട് ഏഴ് വരെയുള്ള കണക്കുപ്രകാരം 75,267 പേരാണ് പമ്പ വഴി മലകയറിയത്. ഡിസംബർ 30-ന് വൈകീട്ട് അഞ്ചിനാണ് നട തുറന്നത്. അന്ന് 57,256 പേർ ദർശനം നടത്തി. 31-ന് 90,350 പേരും ഒന്നിന് 87,774 പേരും സന്നിധാനത്തെത്തി. സന്നിധാനത്ത് എത്തിയ ഭക്തർ യഥാസമയം പമ്പയിലേക്ക് മടങ്ങാത്തത് തിരക്കിന് കാരണമാകുന്നുണ്ട്. മിക്കവരും രണ്ടുദിവസം സന്നിധാനത്ത് തങ്ങും. ഇങ്ങനെ തങ്ങരുതെന്ന് പോലീസ് ഇടയ്ക്കിടക്ക് മൈക്കിലൂടെ അറിയിക്കുന്നുണ്ട്.വലിയ നടപ്പന്തലിൽ മണിക്കൂറുകളോളമാണ് ഭക്തർ വരിനിൽക്കുന്നത്. തിരക്കിനെ തുടർന്ന് പമ്പയിലെയും മരക്കൂട്ടത്തെയും നിയന്ത്രണം തുടരുന്നു. പതിനെട്ടാംപടികയറ്റവും കഴിഞ്ഞദിവസങ്ങളിലേക്കാൾ വേഗത്തിലാക്കി. ഒരുമിനിറ്റിൽ ശരാശരി 60 മുതൽ 65 വരെ ഭക്തരെയാണ് പതിനെട്ടാംപടി കയറ്റിയിരുന്നത്. ഇപ്പോൾ അത് 70-ന് മുകളിൽ എത്തുന്നുണ്ട്. തമിഴ്‌നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള ഭക്തരാണ് കൂടുതലായി എത്തുന്നത്. രണ്ടുദിവസംകൂടി തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. അതിനുശേഷം തിരക്ക് കുറയുമെന്നാണ് പോലീസ് കരുതുന്നത്. മകരവിളക്കിന് ദിവസങ്ങൾക്ക് മുമ്പ് തിരക്കേറും. ആ സമയം പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കാനാണ് പോലീസ് തീരുമാനം.








