മലപ്പുറം: മാനസിക വൈകല്യമുള്ള 23കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിയെ വളാഞ്ചേരി പൊലീസ് പിടികൂടി. ആതവനാട് കാട്ടിലങ്ങാടി മുഹമ്മദ് ഷാഫിയെയാണ് (37) പിടികൂടിയത്. ഡിസംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. വളാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു മാനസിക വൈകല്യമുള്ള യുവാവ്. ഇയാളെ സിനിമ കാണിച്ചു തരാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി പട്ടാമ്പി റോഡിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപം കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ മാരകമായി മര്‍ദിച്ച് കൈയിലുള്ള മൊബൈല്‍ ഫോണ്‍ കവര്‍ച്ച നടത്തുകയും ചെയ്തു. ചൊവ്വാഴ്ച ആതവനാട്ടില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. 2020ല്‍ 16 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ ഇയാളുടെ പേരിൽ പോക്‌സോ കേസ് എടുത്തിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കും. വളാഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ട ര്‍ വിനോദ് വലിയാട്ടൂര്‍, എസ്.സി. പി.ഒ ശൈലേഷ്, സി.പി.ഒ വിജയ നന്ദു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.










