മൂവാറ്റുപുഴ: പേടിമാറ്റുന്നതിന് പൂജയെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വ്യാജസിദ്ധന് മൂവാറ്റുപുഴ പോക്സോ കോടതി 43 വർഷം തടവും രണ്ടേകാൽ ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. മൂവാറ്റുപുഴ സൗത്ത് മാറാടി പാറയിൽ അമീറി (42) നെയാണ് മൂവാറ്റുപുഴ ജില്ലാ സ്പെഷ്യൽ ജഡ്ജ് എ. സമീർ ശിക്ഷിച്ചത്.
പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ 2023-ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. കോലഞ്ചേരി കടമറ്റത്ത് വ്യാജപ്പേരിൽ സിദ്ധനായി നടിച്ച് ജ്യോതിഷാലയം നടത്തി വരുകയായിരുന്നു പ്രതി. പേടി മാറ്റുന്നതിനായി പൂജയ്ക്ക് പ്രായപൂർത്തിയാകാത്ത കുട്ടിയെ രക്ഷിതാക്കൾ ജ്യോതിഷാലയത്തിൽ കൊണ്ടുവന്നു. പൂജയുടെ മറവിൽ പ്രതി കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
പരാതിയേത്തുടർന്ന് പുത്തൻകുരിശ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിനിടെ ഒളിവിൽ പോയ പ്രതിയെ പോലീസ് കാറിൽ പിന്തുടർന്ന് അറസ്റ്റ് ചെയ്തു. വാടകയ്ക്കെടുത്ത കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന ജ്യോതിഷാലയത്തിൽ നിന്നും വിഗ്രഹങ്ങളും പണവും കണ്ടെത്തി. പുത്തൻകുരിശ് ഇൻസ്പെക്ടർ ആയിരുന്ന ടി. ദിലീഷാണ് കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. ജമുന ഹാജരായി. കെ. സജീവ്, മനോജ് കുമാർ, ബിജു ജോൺ, എ.എസ്.ഐ.മാരായ ചന്ദ്രബോസ്, ജിഷാ മാധവൻ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.








