പൊന്നാനി:ജീവിതത്തില്‍ ഉറ്റ സുഹൃത്തുക്കളായ രണ്ട് പേര്‍ ഒന്നിച്ച് കാപ്പ കേസില്‍ ഒരുമിച്ച് ജയിലിലേക്ക്.വെളിയങ്കോട് പ്രദേശത്തെ നിരവധി അക്രമ സംഭവങ്ങളില്‍ പ്രതികളായ വെളിയങ്കോട് കിഴക്കേതിൽ ഷമീർ എന്ന ബെല്ലാരി ഷമീര്‍(36)ഷെമീറിന്റെ സുഹൃത്ത് തണ്ടാം കോളിൽ നൗഷാദ്(35) എന്നിവരെയാണ് കാപ്പ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.
വെളിയങ്കോട് നടന്ന കൊട്ടേഷൻ ആക്രമണ കേസിൽ 2 മാസം മുമ്പ് അറസ്റ്റിൽ ആയി ജയിൽ കഴിഞ്ഞ് വരുന്നതിനിടെയാണ് ഇരുവരെയും പൊന്നാനി പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തത്.മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് ഐപിഎസിൻ്റെ റിപ്പോർട്ടിന്മേൽ മലപ്പുറം ജില്ലാ കലക്ടർ ആണ് പ്രതികള്‍ക്ക് കാപ്പ ചുമത്താന്‍ ഉത്തരവിറക്കിയത്.തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രദേശത്ത് ക്രമസമാധാന പാലനം ഉറപ്പ് വരുത്തി പൊതു ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് സഹായകരമാക്കുന്നതിനാണ് നടപടി.ഇത്തരത്തില്‍ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് വീണ്ടും അക്രമങ്ങൾ നടത്തുന്ന മറ്റ് പ്രതികൾക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്ന് പൊന്നാനി സിഐ അഷറഫ് എസ് അറിയിച്ചു.കൊട്ടേഷൻ അക്രമത്തില്‍ പ്രതികളായ നൗഷാദിനെ അയിരൂർ കനോലി കനാലിൻ്റെ തീരത്ത് വെച്ചും പൊലീസിനെ കണ്ട് കനാലിൽ ചാടിയ ഷമീറിനെ ചെർപ്പുളശ്ശേരിയിലെ ഒളി സങ്കേതത്തിൽ വെച്ചുമാണ് ഏതാനും മാസം മുമ്പ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് ഇരുവരും ജയിലിൽ കഴിയുന്നതിനിടെയാണ് കാപ്പ ഉത്തരവ് എത്തിയത്.ഇവര്‍ക്കെതിരെ മലപ്പുറം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ അക്രമ ,ലഹരി വിൽപന കേസുകൾ ഉണ്ടെന്ന് പൊന്നാനി സിഐ അഷറഫ് പറഞ്ഞു









