രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡന പരാതി നാടകമെന്ന് അഭിഭാഷകൻ അഡ്വ. ജോർജ് പൂന്തോട്ടം. വാട്സാപ്പ് ചാറ്റ് രാഹുലിൻ്റേതാണെന്ന് എന്താണ് ഉറപ്പുള്ളത്. ശബരിമല വിഷയത്തെ ഒതുക്കി തീർക്കാനുള്ള നാടകമാണിതെന്നും പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളാണെന്നും രാഹുലിന്റെ അഭിഭാഷകൻ ജോർജ് പൂന്തോട്ടം പ്രതികരിച്ചു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അഭിഭാഷകൻ.
മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ അസ്വഭാവികത ഉണ്ട്. പരാതി എന്താണെന്ന് അറിയണം. യുവതി എവിടെയാണ് പരാതി കൊടുത്തത്, എന്തുകൊണ്ടാണ് പൊലീസിൽ പരാതി നൽകാതെ ഇരുന്നത്? പരാതി നൽക്കേണ്ടത് പൊലീസ് സ്‌റ്റേഷനിലാണ്. ഏത് കാലത്ത് നടന്ന സംഭവമാണിത്. ഇതുവരെ ഇല്ലാത്ത പരാതി ഇപ്പോൾ ഉന്നയിക്കുന്നത് എന്തിനാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി മൂന്ന് മാസം ആയിട്ടും എവിടെയും എത്തിയില്ലെന്നും അഭിഭാഷകൻ പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ ആണോ, ജില്ലാ കോടതിയിൽ ആണോ നൽകുക എന്നത് പിന്നീട് തീരുമാനിക്കും. രാത്രി എഫ്‌ഐആർ രജിസ്റ്റർ ചെയ്താൽ ഉടനടി നടപടികൾ ഉണ്ടാകുമെന്നും ജോർജ് പൂന്തോട്ടം വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും രാഹുൽ നിർബന്ധിക്കുന്ന വാട്സാപ്പ് ചാറ്റും ശബ്ദരേഖയും പുറത്തു വന്നതിനു പിന്നാലെ യുവതി നേരെ സൈബർ അധിക്ഷേപം ഉൾപ്പടെ രൂക്ഷമായിരുന്നു. പിന്നാലെ യുവതി നിയമനടപടിയുമായി മുന്നോട്ടു പോകാൻ തീരുമാനമെടുത്തു.
ഇന്ന് വൈകിട്ട് നാലരയോടെ സെക്രട്ടറിയേറ്റിൽ എത്തി മുഖ്യമന്ത്രിയെ കണ്ടു പരാതി കൈമാറി. ഗർഭഛിദ്രം, വിവാഹ വാഗ്ദാനം നൽകി കബളിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. വാട്സാപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം കൈമാറിയിട്ടുണ്ട്. പരാതി നൽകിയതിന് പിന്നാലെ ക്രൈം ബ്രാഞ്ച് മേധാവി നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതിയുടെ വിവരങ്ങൾ ശേഖരിച്ചു. ഔദ്യോഗികമായി സംസ്ഥാന പൊലീസ് മേധാവിക്കും പരാതി കൈമാറിയിട്ടുണ്ട്. ഉടൻ തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും.
നിലവിൽ ലൈംഗിക ആരോപണം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിന് പകരം വനിത പൊലീസ് ഉദ്യോഗസ്ഥയെ ഉൾപ്പെടുത്തി പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കുന്നതും ആലോചനയിലുണ്ട്. പാലക്കാട് ഉണ്ടായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുമെന്നാണ് വിവരം.











