സുഡാനിലെ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിന് സൗദി അറേബ്യയുമായും യു എ ഇ-യുമായും ഈജിപ്തുമായും മറ്റ് പശ്ചിമേഷ്യൻ സഖ്യരാഷ്ട്രങ്ങളുമായും ചേർന്ന് പ്രവർത്തിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും അറബ് രാജ്യങ്ങളുടെയും അഭ്യർത്ഥന മാനിച്ചാണ് സുഡാനിൽ ഇടപെടാൻ തീരുമാനിച്ചതെന്നും ട്രംപ് വ്യക്തമാക്കി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രസ്താവന.
കഴിഞ്ഞ രണ്ടര വർഷമായി സുഡാനിൽ സർക്കാർ സൈന്യമായ സുഡാൻ ആംഡ് ഫോഴ്‌സസും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസും തമ്മിൽ അധികാരത്തിനായി ആഭ്യന്തരയുദ്ധത്തിലേർപ്പെട്ടിരിക്കുകയാണ്. ഒന്നരലക്ഷത്തോളം പേർ യുദ്ധത്തിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. സംഘർഷം വംശീയ അതിക്രമങ്ങൾ നിറഞ്ഞ കൂട്ടക്കൊലകൾക്കും വലിയ തോതിൽ ജനങ്ങളുടെ പലായനത്തിനും കാരണമായി.











