ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തത്തിൽ തമിഴക വെട്രി കഴകം നേതാക്കളായ മതിയഴകൻ, പൗൻ രാജ് എന്നിവർ റിമാൻഡിൽ. കരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇവരെ റിമാൻഡ് ചെയ്തത്. ഒക്ടോബർ 14 വരെയാണ് റിമാന്‍ഡ് കാലാവധി. തമിഴക വെട്രി കഴകം കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറിയാണ് മതിയഴകന്‍. കരൂർ സെൻട്രൽ സിറ്റി സെക്രട്ടറിയാണ് പൗൻരാജ്. സംഭവത്തെ തുടര്‍ന്ന് ഇരുവരെയും പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പരിപാടിക്ക് അനുമതി തേടി കത്ത് നൽകിയ മതിയഴകനെ നേരത്തെ കേസിൽ പ്രതി ചേർത്തിരുന്നു. ടിവികെ യോഗത്തിനുള്ള ഫ്ലക്സും കൊടിതോരണങ്ങളും ക്രമീകരിച്ച പൗൻരാജാണ് ഒളിവിൽ പോകാൻ മതിയഴകനെ സഹായിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. വിഴുപ്പുറം ജില്ലയിലെ ടിവികെ ബ്രാഞ്ച് സെക്രട്ടറിമാരിൽ ഒരാളായ വി.അയ്യപ്പൻ ദുരന്തത്തിൽ മനംനൊന്ത് ജീവനൊടുക്കിയിട്ടുമുണ്ട്. ഡിഎംകെഎംഎൽഎ സെന്തിൽ ബാലാജിയാണ് അപകടത്തിന് കാരണക്കാരൻ എന്ന് ആരോപിക്കുന്ന ആത്മഹത്യാ കുറിപ്പും പുറത്തുവന്നു.ടിവികെ നേതാക്കളായ ബുസി ആനന്ദും നിർമൽ കുമാറും മുൻകൂർ ജാമ്യത്തിന് മധുര ബെഞ്ചിൽ അപേക്ഷ നൽകിയിട്ടുണ്ട്. അപകടത്തിന് ഉത്തരവാദി അല്ലെന്ന് ആനന്ദ് അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.പൊലീസ് സുരക്ഷ നൽകിയില്ലെന്നും ഇവർ ആരോപിക്കുന്നു. പ്രസംഗം തുടങ്ങി 5 മിനിറ്റിൽ വൈദ്യുതി നിലച്ചു. ആൾക്കൂട്ടത്തിലേക്ക് ചെരിപ്പുകൾ എറിഞ്ഞു. ആംബുലൻസ് വന്നതും പരിഭ്രാന്തിക്കിടയാക്കി എന്നും ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ പറയുന്നു.











