അപ്പോളോ ടയേഴ്സ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ പുതിയ ജഴ്സി സ്പോൺസർ. ഡ്രീം ഇലവനുമായുള്ള കരാർ റദ്ദാക്കിയതിന് പിന്നാലെയാണ് പുതിയ സ്പോൺസറെ തീരുമാനിച്ചത്. ഓരോ മത്സരത്തിനും നാലരക്കോടി രൂപ വീതം അപ്പോളോ ടയേഴ്സ് ബിസിസിഐക്ക് നൽകും. Dream 11 നാലു കോടി രൂപയായിരുന്നു നൽകിയിരുന്നത്. 2027 വരെയാണ് കരാർ.ഈ കാലയളവില്‍ ഏകദേശം 130 മത്സരങ്ങള്‍ ഉള്‍പ്പെടും. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ടീമിന് സ്‌പോണ്‍സര്‍മാരില്ല. കാന്‍വ, ജെകെ ടയര്‍ എന്നീ കമ്പനികളും ലേലത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ പതിനാറിനായിരുന്നു ലേലം. പണം വച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും ഡ്രീം ഇലവന്‍ ഒഴിഞ്ഞിരുന്നു.2023 ല്‍ ബൈജൂസ് ആപ്പിന് ശേഷമാണ് ഡ്രീം ഇലവന്‍ മൂന്നു വര്‍ഷത്തേക്ക് ബിസിസിഐയുമായി കരാറിലെത്തുന്നത്. 2002 മുതല്‍ 2013 വരെ നീണ്ട 12 വര്‍ഷമാണ് സഹാറ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സ്‌പോണ്‍സര്‍ ചെയ്തത്. പിന്നീട് റെഗുലേറ്ററി ലംഘനങ്ങളുടെ പേരില്‍ സഹാറയ്ക്ക് സെബിയുടെ നടപടി നേരിടേണ്ടി വന്നു. ഇതിന് ശേഷം സ്റ്റാര്‍ ഇന്ത്യയായിരുന്നു ഇന്ത്യയുടെ സ്‌പോണ്‍സര്‍.