വയനാട് \ ചേലക്കര∙ പ്രചാരണ കൊടുങ്കാറ്റിനൊടുവിൽ വയനാട്ടിലും ചേലക്കരയിലും ജനം വിധിയെഴുതി. വയനാട്ടിൽ ഇത്തവണ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോള്‍ ചേലക്കരയിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. വയനാട്ടിൽ രാവിലെ മുതലുണ്ടായിരുന്ന പോളിങിലെ കുറവ് ഉച്ചയ്ക്ക് ശേഷവും തുടര്‍ന്നു. പോളിങ് സമയം വൈകിട്ട് ആറിന് പൂര്‍ത്തിയായപ്പോഴും വയനാട്ടിലെ ബൂത്തുകളിൽ കാര്യമായ തിരക്കുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ അന്തിമ കണക്കനുസരിച്ച് വയനാട്ടിൽ 64.53 ശതമാനമാണ് പോളിങ്.
പോളിംഗ് ശതമാനം കുറഞ്ഞത് വയനാട്ടിൽ യുഡിഎഫിന്‍റെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. 2019ൽ രാഹുൽ നേടിയതിനേക്കാൾ ഭൂരിപക്ഷം പ്രിയങ്ക നേടും. യുഡിഎഫ് കേന്ദ്രങ്ങളിൽ പോളിങ് ശതമാനം കുറഞ്ഞിട്ടില്ലെന്നും എന്‍ഡിഎ, എൽഡിഎഫ് കേന്ദ്രങ്ങളിൽ വോട്ടിങ് ശതമാനം കുറഞ്ഞിരിക്കാമെന്നും വി.ഡി. സതീശൻ പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചതിലുള്ള ജനങ്ങളുടെ എതിർപ്പാണ് പോളിങ് കുറയാൻ കാരണമെന്ന് എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി പറഞ്ഞു. എൽഡിഎഫ് വോട്ടുകൾ എല്ലാം പോൾ ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
ചേലക്കരയിൽ ഒടുവിലത്തെ കണക്ക് അനുസരിച്ച് 72.54 ശതമാനമാണ് പോളിങ്. പോളിങ് ഉയർന്നത് ഭരണവിരുദ്ധ വികാരമായി യുഡിഎഫ് കണക്കുക്കൂട്ടുന്നു. 28 വർഷത്തിനു ശേഷം മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. എന്നാൽ ചേലക്കര നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് ക്യാംപ്.