ലോഡ്ജ് മുറിയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കേരള പോലീസ് കർണാടകയിലെത്തി പ്രതിയെ ചോദ്യം ചെയ്തു. കണ്ണൂർ ജില്ലയിൽ ഇരിക്കൂറിലെ പുള്ളിവേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിനു സമീപം കെ.സി. സുമയുടെ മകൻ സുഭാഷിന്റെ ഭാര്യ ദർശിതയെ (23) ആണ് കർണാടകയിലെ സാലിഗ്രാമത്തിലെ ലോഡ്ജിൽ ഞായറാഴ്ച വൈകീട്ട് കൊല്ലപ്പെട്ട നിലയിൽ കണ്ടത്
സംഭവത്തിൽ ആൺസുഹൃത്ത് കർണാടക പെരിയപ്പട്ടണം സ്വദേശി സിദ്ധരാജുവിനെ (28) സാലിഗ്രാമം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഭാഷ് വിദേശത്താണ് ജോലി ചെയ്യുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഇരിക്കൂറിലെ ഭർത്താവിന്റെ വീട്ടിൽനിന്ന് 30 പവനും അഞ്ച് ലക്ഷം രൂപയുമെടുത്താണ് യുവതി രണ്ടര വയസ്സുള്ള മകളേയുംകൂട്ടി സ്വന്തം നാടായ കർണാടകയിലെത്തുന്നത്. മകളെ സ്വന്തം വീട്ടിലാക്കി യുവതി സിദ്ധരാജുവിനൊപ്പം മൈസൂരിലെത്തുകയായിരുന്നു. ഇരിക്കൂറിലെ വീട്ടിൽ നടന്ന മോഷണക്കേസ് അന്വേഷിക്കുന്നതിനാണ് കേരള പോലീസ് തിങ്കളാഴ്ച കർണാടകയിലെത്തി സിദ്ധരാജുവിനെ ചോദ്യം ചെയ്തത്. ഇരിട്ടി ഡിവൈഎസ്പി പി.കെ. ധനഞ്ജയബാബു, ഇരിക്കൂർ സിഐയുടെ ചുമതലയുള്ള കെ.ജെ. വിനോയ്, ഡിവൈഎസ്പിയുടെ സ്ക്വാഡംഗങ്ങളായ എ.എം. സിജോയ്, കെ.ജെ. ജയദേവൻ, പി. രതീഷ്, കെ.പി. നിജീഷ്, വി. ഷാജി എന്നിവരാണ് കർണാടകയിലെത്തി പ്രതിയെ ചോദ്യം ചെയ്തത്
സിദ്ധരാജുവും യുവതിയും അയൽവാസികളായിരുന്നു. കഴിഞ്ഞ ഏഴുവർഷമായി ഇരുവരും സൗഹൃദത്തിലായിരുന്നു. സുഭാഷുമായുള്ള വിവാഹശേഷവും ഇവർ തമ്മിലുള്ള സൗഹൃദം തുടരുകയായിരുന്നു. ഭർത്തൃവീട്ടിൽനിന്നു പണം മോഷ്ടിച്ച വിവരം ദർശിത, സിദ്ധരാജുവിനെ അറിയിച്ചു. പണവുമായി കർണാടകയിലെത്താൻ സിദ്ധരാജുവാണ് യുവതിയോട് പറഞ്ഞത്. യുവതി രണ്ടുലക്ഷം രൂപ തനിക്ക് തന്നതായി സിദ്ധരാജു പോലീസിനോട് പറഞ്ഞു. ഈ പണം സാലിഗ്രാം പോലീസ് ലോഡ്ജ് മുറിയിൽനിന്ന് കണ്ടെത്തിയിരുന്നു. ബാക്കി പണവും സ്വർണവും യുവതി സ്വന്തംവീട്ടിൽ സൂക്ഷിച്ചിരിക്കാനാണ് സാധ്യതയെന്ന് പോലീസ് അറിയിച്ചു.
പെരിയപ്പട്ടണത്ത് സ്വന്തമായി ഇലക്ട്രിക്കൽ ആൻഡ് ഹാർഡ്വേർ കട നടത്തുകയാണ് സിദ്ധരാജു. എന്നാൽ, ലോഡ്ജ് മുറിയിൽവെച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും കൊലയിൽ കലാശിക്കുകയുമായിരുന്നു










