ശമ്പളം കൃത്യമായി ലഭിച്ചു തുടങ്ങിയതിന് ശേഷം കെ എസ് ആർ ടി സി ജീവനക്കാരുടെ പ്രവർത്തനം മെച്ചപ്പെട്ടുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ഇക്കുറി ഓണത്തിന് ജീവനക്കാർക്ക് ശമ്പളത്തിനൊപ്പം ബോണസും നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആർടിസിയിൽ ഇനി ആർക്കും അഴിമതി നടത്താൻ കഴിയില്ല. എല്ലാ പ്രവർത്തനങ്ങളും സോഫ്റ്റ്‌വെയർ വഴിയാക്കി. ഓരോ ചെലവും വരവും സിഎംഡിക്ക് തത്സമയം കാണാൻ കഴിയും. കെഎസ്ആർടിസിയുടെ 58 ഓളം അക്കൗണ്ടുകൾ ഒഴിവാക്കി ഒറ്റ അക്കൗണ്ടിലേക്ക് ഇടപാടുകൾ മാറ്റി. കെഎസ്ആർടിസിയിൽ നടപ്പാക്കിയ 50 പരിഷ്കാരങ്ങളും വിജയിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.ഇനിമുതൽ കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ എല്ലാം എ ഐ അധിഷ്ഠിത സോഫ്റ്റ്‌വെയർ വഴിയാണ്. സോഫ്റ്റ്‌വെയർ വാങ്ങിയെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരുടെ ഡ്യൂട്ടി പാറ്റേൺ, കളക്ഷൻ, വണ്ടിയുടെ സ്ഥാനം എന്നിവ സോഫ്റ്റ്‌വെയർ വഴി അറിയാം. സോഫ്റ്റ്‌വെയർ നിർദ്ദേശം അനുസരിച്ച് മുന്നോട്ട് പോയാൽ കെഎസ്ആർടിസിയുടെ നഷ്ടം 50% ആയി കുറയുമെന്നും മന്ത്രി അറിയിച്ചു.
കെ എസ് ആർ ടി സി ഇ ഓഫീസാക്കി മാറ്റും. പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ ഇതോടെ സാധിക്കും. 3500 ജീവനക്കാരുടെ പരാതികൾ കെട്ടിക്കിടക്കുന്നു. ഇ ഓഫീസ് ആകുന്നതോടെ പരാതികൾ പകുതിയായി കുറയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു











