കൂറ്റനാട് : കൂറ്റനാട് ടൗൺ വികസനത്തിന്റെ ഭാഗമായി അധികൃതർ സന്ദർശനം നടത്തി. ജില്ലാ ഡെപ്യൂട്ടി കളക്‌ടർ കെ. ബിന്ദുവിന്റെ നേതൃത്വത്തിൽ ജൂനിയർ സൂപ്രണ്ട്, മറ്റുദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം കൂറ്റനാട് ടൗൺ സന്ദർശിച്ചു.
സ്ഥലങ്ങൾ സന്ദർശിച്ച്, ടൗണിന്റെ നിലവിലുള്ള അവസ്ഥ വിലയിരുത്തി. ആദ്യഘട്ടത്തിൽ നഗരവികസനഭാഗമായി പൊതുപ്രവർത്തകർ, വ്യാപാര വ്യവസായികൾ, ജനപ്രതിനിധികൾ, പ്രദേശവാസികൾ എന്നിവരുടെ യോഗം ചേർന്നിരുന്നു. 2024 ജൂണിൽ കെആർഎഫ്ബി ഉദ്യോഗസ്ഥർ, ലാൻഡ് അക്വിസിഷൻ തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘവുമെത്തി.
ടൗണിലെ നാലും കൂടിയ ജങ്ഷനോട് ചേർന്നാണ് നഗരത്തിൻ്റെ സൗന്ദര്യവൽക്കരണം നടക്കുന്നത്. തൃശ്ശൂർ ജില്ലയിൽനിന്ന് തുടങ്ങുന്ന പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാനപാതയും മലപ്പുറം ജില്ലയിൽനിന്ന് തുടങ്ങുന്ന പൊന്നാനി-പാലക്കാട് സംസ്ഥാനപാതയും സംഗമിക്കുന്നത് കൂറ്റനാട് ടൗണിലാണ്.
നഗരവികസനത്തിൻ്റെ വിലയിരുത്തലുമായി ഡെപ്യൂട്ടി കളക്‌ടറുടെ നേതൃത്വത്തിൽ കൂറ്റനാടെത്തിയ ഉദ്യോഗസ്ഥർക്ക് മുമ്പാകെ കെട്ടിടങ്ങളും സ്ഥാപനങ്ങളും നഷ്ടമാകുന്ന കെട്ടിട ഉടമകൾ തങ്ങൾക്കുണ്ടാവുന്ന പ്രയാസങ്ങൾ ബോധിപ്പിച്ചു. ആവശ്യങ്ങൾ പരിഗണിക്കണമെന്ന് നിവേദനവും നൽകി. കെട്ടിടങ്ങൾ പൊളിക്കാതെ വികസനം സാധ്യമാക്കണമെന്നാണ് ഉടമകളുടെ ആവശ്യം.കേരള ബിൽഡിങ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ കൂറ്റനാട് യൂണിറ്റ് പ്രസിഡൻറ് പി. രാധാകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള കെട്ടിട ഉടമകളുടെ സംഘമാണ് കളക്‌ടർക്ക് നിവേദനം സമർപ്പിച്ചത്.











