എറണാകുളം : അശ്ലീല സിനിമാരംഗങ്ങളില്‍ അഭിനയിച്ചെന്ന് ചൂണ്ടികാട്ടി നടി ശ്വേതാ മേനോനെതിരെ കേസ്. മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാള്‍ നല്‍കിയ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. കോടതി നിര്‍ദ്ദേശ പ്രകാരമാണ് കേസ്.
സാമ്പത്തിക ലാഭത്തിനു വേണ്ടി ഗൂഢ ഉദ്ദേശത്തോടുകൂടി സിനിമകളിലും പരസ്യങ്ങളിലും നടി നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി തിയ്യറ്ററുകളില്‍ പ്രദര്‍പ്പിച്ച സിനിമകളുടെ ചില ഭാഗങ്ങള്‍ ചൂണ്ടികാട്ടിയാണ് പരാതി.
പാലേരിമാണിക്യം. രതിനിര്‍വേദം, ശ്വേത മേനോന്റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, തുടങ്ങിയ ചിത്രങ്ങളുടെ ചില ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്നാണ് പരാതിക്കാരന്റെ വാദം.
കുപ്രസിദ്ധി നേടി നടി പണം സമ്പാദിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.
ഐടി നിയമത്തിലെ 67 (എ) പ്രകാരവും, ഇമ്മോറല്‍ ട്രാഫിക് നിരോധന നിയമ പ്രകാരവുമാണ് കേസ്. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടി മത്സരിക്കുന്ന സാഹചര്യത്തിലാണ് കേസ് വരുന്നതെന്ന് ശ്രദ്ധേയമാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത വരുന്നതിനെ പിന്തുണച്ചുകൊണ്ട് ജഗദീഷ് അടക്കമുള്ളവർ മുൻപ് പത്രിക പിൻവലിച്ചിരുന്നു.