മലയാളി യുവാക്കളെ പെറുക്കി എന്ന് അധിക്ഷേപിച്ചതിന് പിന്നാലെ മലയാളി എഴുത്തുകാർക്കെതിരെയും സാഹിത്യകാരൻ ബി ജയമോഹൻ. മലയാളി എഴുത്തുകാർ തമിഴ്നാട്ടിലെ കാടുകളിൽ മദ്യപിച്ച് ബിയർ കുപ്പികൾ വലിച്ചെറിയുന്നവരാണെന്ന് ആണ് പരാമർശം. ഷാർജ പുസ്തകോത്സവത്തിൽ മലയാളി യുവാക്കളെക്കുറിച്ചുള്ള പരമാർശം സംബന്ധിച്ച ചോദ്യത്തോട് ആണ് പ്രതികരണം.സ്വത്വത്തെ വിമർശിച്ചാൽ പ്രകോപിതരാകുന്നവർ നിലവാരമില്ലാത്തവരാണ്. തമിഴ്നാട്ടുകാരെയും താൻ വിമശിച്ചിട്ടുണ്ടെന്നും ബി. ജയമോഹൻ പറഞ്ഞു. എഴുത്തുകാരൻ എന്ന നിലയിൽ തനിക്ക് ആരുടേയും അംഗീകാരം വേണ്ട. ആര് എന്ത് പറഞ്ഞാലും യാതൊരു പ്രശ്നവുമില്ലെന്നും ജയമോഹൻ പറഞ്ഞു.പെറുക്കി എന്ന വാക്കിന് താൻ കൊടുത്ത അർത്ഥം നിയമത്തിന്റെ ഉള്ളിൽ നിൽക്കാത്ത ആൾ എന്നാണ് ഉദ്ദേശിച്ചത്. കേരളത്തിലെ കൂടുതൽ മലയാളികൾ ബോട്ടിൽ എറിയുന്നത് പ്രശ്നമാണെന്ന് മനസ്സിലാക്കിയല്ലോ. അതിൽ സന്തോഷമുണ്ടെന്ന് ബി ജയമോഹൻ പറഞ്ഞു. തമിഴ്നാട്ടിൽ ഏത് കാട്ടിലും ലിക്കർ നിരോധിച്ചിട്ടുണ്ട്. അത് നിയമവിരുദ്ധമാണ്. അങ്ങനെയിരിക്കെ കാടുകളിൽ മദ്യപിച്ച് കുപ്പികൾ വലിച്ചെറിയുന്നവരെ പ്രകീർത്തിച്ച് സിനിമ ചിത്രീകരിച്ചാൽ പ്രതിഷേധിക്കുക തന്നെയാണ് വേണ്ടതെന്ന് ബി ജയമോഹൻ പറഞ്ഞു.