കോഴിക്കോട് : തന്റെ സഹോദരി മരിക്കുന്നത് വരെ ഭർത്താവ് മുറിയുടെ പുറത്ത് കാത്തിരുന്നെന്ന് കോഴിക്കോട് മാറാട് ഭർതൃവീട്ടിൽ ജീവനൊടുക്കിയ ഷിംനയുടെ സഹോദരൻ . ഇരുവരും തമ്മിൽ വഴക്കുണ്ടായ ശേഷമാണ് ഷിംന മുറിയിൽ കയറിയത്. ഭർത്താവിന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ ആണ് ഷിംന മരിച്ചതെന്നും സഹോദരൻ പറഞ്ഞു.വഴക്കുണ്ടാക്കി ‘നിങ്ങളെ കാണിച്ച് തരാം’ എന്ന് പറഞ്ഞാണ് ഷിംന മുറിയിൽ കയറിയത്. നേരത്തെ ആത്മഹത്യക്ക് ശ്രമിച്ച ഷിംന വീണ്ടും ശ്രമിക്കാൻ സാധ്യതയുണ്ടെന്ന് പ്രശാന്തിന് അറിയാം. ഭർത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതായപ്പോഴാണ് സഹോദരി മരിച്ചത് – ഷിംനയുടെ സഹോദരൻ പറഞ്ഞു. ഷിംന ജോലി ചെയ്ത് കിട്ടുന്ന വരുമാനം കൈക്കലാക്കാൻ ഭർത്താവ് ശ്രമിച്ചുവെന്നും മകളോട് ചെയ്തത് ക്രൂരതയെന്നും പിതാവ് രാമനാഥൻ ഇന്നലെ പറഞ്ഞിരുന്നു.
വെളളിയാഴ്ച രാത്രിയാണ് ഷിംനയെ ഗോതീശ്വരത്തെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് പ്രശാന്ത് മദ്യപിച്ചെത്തി പലപ്പോഴും മകളെ ക്രൂരമായി മർദ്ദിച്ചിരുന്നെന്നാണ് പിതാവ് രാമനാഥൻ പറയുന്നത്. പ്രശാന്തിന്റെ പെരുമാറ്റത്തിൽ മനംനൊന്താണ് തന്റെ മകൾ ആത്മഹത്യ ചെയ്തത്. തങ്ങൾ നീതി വേണമെന്ന് ആവർത്തിക്കുകയാണ് രാമനാഥൻ.സംഭവത്തിൽ കുടുംബത്തിന്റെ പരാതിയിൽ മാറാട് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.