സ്വദേശികളുടെ ഭവന നിർമാണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിന് പുതിയ നിയമം വരുന്നു. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച നിയമം പുറപ്പെടുവിച്ചത്. 2026 ജനുവരി ഒന്നുമുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
പൗരന്മാരുടെ ക്ഷേമം ഉയർത്തുന്നതിനും സാമൂഹിക സ്ഥിരത ഉറപ്പാക്കുന്നതിനും, ഭവന നിർമ്മാണ പദ്ധതികൾ തടസ്സപ്പെടുത്താതെ തർക്കങ്ങൾ വേഗത്തിലും കാര്യക്ഷമമായും പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവരുന്നത്. തർക്കങ്ങൾ ഉണ്ടായാൽ ആദ്യം മധ്യസ്ഥതയിലൂടെയും പിന്നീട് ഒരു ജഡ്ജിയും വിദഗ്ധരും അടങ്ങിയ സമിതിയുടെ തീരുമാനത്തിലൂടെയും പരിഹാരം കാണും.
എന്തിനാണ് പുതിയ ഭവന നിർമാണ നിയമം ?
എളുപ്പത്തിൽ വീട് നിർമിക്കാൻ സഹായിക്കുന്ന നയത്തിൻ്റെ ഭാഗമായാണ് പുതിയ നിയമനിർമാണം. ഭവന നിർമാണ കരാറുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് ഒരു ബദൽ പരിഹാര സംവിധാനമാണ് ഇതിലൂടെ വികസിപ്പിക്കുക. ഇത് എല്ലാ കക്ഷികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിച്ച്, വ്യവഹാരത്തിന് മുമ്പായി തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാനുള്ള കാര്യക്ഷമമായ സംവിധാനം ഇത് നൽകും.
സൗഹാർദപരവും ധാരണാപൂർവവുമായ പരിഹാരങ്ങളിലൂടെ കരാർ ബന്ധങ്ങൾ തുടരാൻ പ്രോത്സാഹിപ്പിക്കുന്നു. പൗരന്മാരുടെ ഭവന നിർമ്മാണ മേഖലയിൽ പരമ്പരാഗത വ്യവഹാരത്തിന് പകരം ബദൽ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെ, പദ്ധതികൾ തടസ്സമില്ലാതെ മുന്നോട്ട് പോകുന്നതിനും വീടുകൾ സമയബന്ധിതമായി പൂർത്തിയാക്കി ഉടമകൾക്ക് കൈമാറുന്നതിനും ഈ നിയമം സഹായിക്കും. കുടുംബത്തിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും, പദ്ധതികൾ വൈകാതെ പൂർത്തിയാക്കാനും, വീടുകളുടെ ഗുണമേന്മ ഉറപ്പാക്കാനും ഈ നിയമം ലക്ഷ്യമിടുന്നു.
നിർമ്മാണ കരാറുകളുടെ നിർവഹണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ കൈകാര്യം ചെയ്യാൻ ദുബായ് കോടതികളുടെ സൗഹാർദ തർക്ക പരിഹാര കേന്ദ്രത്തിൽ ഒരു പ്രത്യേക വിഭാഗം സ്ഥാപിക്കും. ഈ വിഭാഗം 20 ദിവസത്തിനുള്ളിൽ മധ്യസ്ഥത നടത്തും. പരസ്പര സമ്മതത്തോടെ മറ്റൊരു 20 ദിവസത്തേക്ക് നീട്ടാനുമാകും. വിദഗ്ധരായ മധ്യസ്ഥർ ഈ പ്രക്രിയയെ സുഗമമാക്കും.
മധ്യസ്ഥത പരാജയപ്പെടുകയാണെങ്കിൽ ഒരു ജഡ്ജിയും രണ്ട് വിദഗ്ധരും ഉൾപ്പെടുന്ന ഒരു കമ്മിറ്റി 30 ദിവസത്തിനുള്ളിൽ തർക്കം തീർപ്പാക്കും. കമ്മിറ്റിയുടെ തീരുമാനങ്ങൾക്കെതിരെ 30 ദിവസത്തിനുള്ളിൽ കോടതി ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസിൽ അപ്പീൽ നൽകാനും കഴിയും.
ദുബായിൽ ഭവന നിർമാണത്തിലെ കാലതാമസം ഒഴിവാക്കാൻ ഈ നിയമം സഹായിക്കും. തർക്കങ്ങൾ വേഗത്തിലും നീതിയുക്തമായും പരിഹരിക്കാൻ ഒരു പ്രത്യേക സംവിധാനം ഇതിലുണ്ട്.