വി എസ് എന്ന വിപ്ലവകാരിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരേടാണ് ഒളിവ് ജീവിതവും ലോക്കപ്പ് മർദ്ദനവും. മരിച്ചുവെന്ന് കരുതി ഉപേക്ഷിച്ചിടത്ത് നിന്ന് ജീവിതത്തിലേക്കുള്ള മടങ്ങിവരവും ഒരു പോരാട്ടമായിരുന്നു. കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ വി എസ് ഒളിവിൽ കഴിഞ്ഞതിന്റെ ഓർമ്മകൾ ഇന്നുമുണ്ട്.
ഒരു സുപ്രഭാതത്തിൽ വിപ്ലവകാരിയായി മാറിയതല്ല. കൊടിയ പീഡനങ്ങളുടെ തീച്ചുളയിലൂടെ കടന്നാണ് വിഎസ് എന്ന മനുഷ്യൻ വിപ്ലവ നായകനായത്. ആ പോരാട്ട വീര്യത്തിന്റെ ഏടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വിഎസിന്റെ ഒളിവ് ജീവിതവും ലോകകപ്പ് മർദ്ദനവും. കോട്ടയം പൂഞ്ഞാറിന്റെ മണ്ണിലാണ് വിപ്ലവ ചരിത്രം എഴുതപ്പെട്ടത്. 1946 പുന്നപ്ര സമര കാലത്ത് ദിവാൻ സി പി രാമസ്വാമി അയ്യരുടെ പോലീസ് വേട്ടയാടിയപ്പോൾ ഒളിവിൽ കഴിയാനായി എത്തിയത് പൂഞ്ഞാറിലേക്ക്. ഒളിവ് ജീവിതത്തിന്റെ അവസാനവും തടവറ ജീവിതത്തിന്റെ തുടക്കവും അവിടെ നിന്നായിരുന്നു.
കൊടിയമർദ്ദനമാണ് പിടിയിലായ വി എസിന് അനുഭവിക്കേണ്ടിവന്നത്. ഇടിയൻ വാസുപിള്ള എന്ന പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിലെയും പാലായിലെയും പോലീസ് സ്റ്റേഷനുകളിൽ ക്രൂരമർദ്ദനം. മരിച്ചുവെന്ന് കരുതി ഉപേക്ഷിക്കാൻ പോകുമ്പോഴാണ് ജീവനുണ്ടെന്ന് തിരിച്ചറിയുന്നത്. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. രണ്ടാഴ്ചത്തെ ചികിത്സക്കൊടുവിൽ സെൻട്രൽ ജയിലിലേക്കും കൊണ്ടുപോയി. ഒരു രണ്ടാം ജന്മം എന്നപോലെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ വിഎസിന്റെ വിപ്ലവ വീര്യമേറി.
ലോക്കപ്പ് മർദ്ദനം അടക്കമുള്ള കാര്യങ്ങൾ വി എസ് തൻറെ ആത്മകഥയിലും വിശദമായി എഴുതിയിട്ടുണ്ട്. പിന്നീട് പാർട്ടിയിൽ വിഭാഗീയത രൂക്ഷമായ കാലത്തും വിഎസ് പൂഞ്ഞാറിൽ എത്തി. അന്ന് നടത്തിയ പ്രസംഗം ഇന്നും പൂഞ്ഞാറിൽ മുഴങ്ങുന്നു. വി എസിന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ പേരിൽ ഒരു റോഡും ഇന്ന് പൂഞ്ഞാറിൽ ഉണ്ട്.