കേരളത്തിൽ ജൂലായ് 22 മുതൽ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം പിൻവലിച്ചു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.
മന്ത്രിയുമായി നടത്തിയ ചർച്ചയിൽ വിദ്യാർഥികളുടെ യാത്രാനിരക്ക് വർധനവ് സംബന്ധിച്ച് 29-ന് വിദ്യാർഥി സംഘടനാ നേതാക്കളും ബസ് ഉടമകളും സംയുക്തമായി ഗതാഗത സെക്രട്ടറിയുമായി ചർച്ച നടത്താൻ തീരുമാനിച്ചു. പിസിസി ഒരു മാസത്തേക്ക് മാറ്റിവെയ്ക്കാനും ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകൾ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചചെയ്ത് നിയമപരമായി തടസ്സമില്ലെങ്കിൽ സ്റ്റാറ്റസ് കോ തുടരാനും തീരുമാനമായി. വിദ്യാർഥികളുടെ കൺസഷൻ കാര്യത്തിൽ അർഹതപ്പെട്ടവർക്ക് മാത്രമായി നിജപ്പെടുത്തുന്ന തരത്തിൽ ആപ്പ് സംവിധാനം 45 ദിവസത്തിനുള്ളിൽ നിലവിൽവരുന്ന തരത്തിൽ തീരുമാനമുണ്ടാക്കാനും ധാരണയായി
ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംയുക്ത സമിതി ഭാരവാഹികളായ ഹംസ എരിക്കുന്നവൻ, ടി. ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, കെ.കെ. തോമസ്, ബിബിൻ ആലപ്പാട്,കെ.ബി. സുരേഷ് കുമാർ, ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണർ തുടങ്ങിയവർ പങ്കെടുത്തു.