മനോലോ മാർക്കസിന് പകരക്കാരൻ ആര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഉള്ള ചർച്ചകളിലാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. വെറും പന്ത്രണ്ട് മാസം മാത്രം നീണ്ടു നിന്നതായിരുന്നു മനോലോയുടെ ഇന്ത്യൻ ഹെഡ് കോച്ച് സ്ഥാനം. അദ്ദേഹത്തിന്റെ കീഴിൽ കളിച്ച എട്ട് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ജയം കണ്ടെത്താനായത്. ഇന്ത്യയാകട്ടെ റാങ്കിങ്ങിൽ ആറ് സ്ഥാനങ്ങൾ നഷ്ട്ടപ്പെട്ട് 136ആം സ്ഥാനത്തേക്കും എത്തി. അതിന് പിന്നാലെയാണ് പുതിയ കോച്ചിനെ കണ്ടെത്താനുള്ള നീക്കങ്ങൾ എ ഐ എഫ് എഫ് തുടങ്ങിയത്.
ഈ നീക്കങ്ങുളുടെ ഭാഗമായി എ ഐ എഫ് എഫ് ഇന്ത്യൻ ഫുട്ബോൾ ടീം മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരം കൂടിയായ ഖാലിദ് ജമീൽ എ ഐ എഫ് എഫിന് മുന്നിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ജമീൽ ഖാലിദിന് പുറമെ അന്റോണിയോ ലോപ്പസ് ഹബാസ്, ആൻഡ്രി ചെർണിഷോവ്, സ്റ്റെയ്‌കോസ് വെർഗെറ്റിസ്, അന്റോണിയോ റൂഡ എന്നിവരെയും പരിഗണിക്കുന്നുണ്ട്. എന്നാൽ, മറ്റ് പരിശീലകരെക്കാൾ മുൻതൂക്കം ഖാലിദിന് ആണെന്ന് പറയാം. കാരണം, ഇന്ത്യൻ ഫുട്ബോൾ സാഹചര്യങ്ങളെ നന്നായി അറിയാവുന്ന ഒരാളാണ് ഖാലിദ്. ഇന്ത്യയുടെ താരമായും, ഐ ലീഗും, ഇന്ത്യൻ സൂപ്പർ ലീഗും, അടക്കമുള്ള ഇന്ത്യയിലെ പ്രധാന ലീഗുകളിൽ പരിശീലിപ്പിച്ചും പരിചയസമ്പന്നാനാണ് അദ്ദേഹം.
ഐസ്വാൾ എഫ് സിക്ക് ഐ ലീഗ് പട്ടം നേടികൊടുത്താണ് ഖാലിദ് തന്റെ വരവ് അറിയിച്ചത്. ഐ എസ് എല്ലിലും അദ്ദേഹത്തിന് മികച്ച നേട്ടങ്ങളാണ് ഉള്ളത്. 2020–21 സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റ്റെ, മുഖ്യ പരിശീലകൻ ജെറാർഡ് നസ് ക്ലബ്ബുമായി സീസണിന്റെ മധ്യത്തിൽ വേർപിരിഞ്ഞതിനെത്തുടർന്ന് ജമീൽ താൽക്കാലിക ഹെഡ് കോച്ചായി ചുമതലയേട്ടിരുന്നു. അന്ന് ആകെ തകർന്നുന്ന നിന്ന ടീമിനെ പിന്നീടുള്ള 10 മത്സരങ്ങളിൽ അപരാജിത പ്രകടനത്തോടെ ഐഎസ്എൽ പ്ലേഓഫിലേക്ക് നയിച്ചു.
അടുത്ത സീസണിൽ ഒരു ഐഎസ്എൽ ടീമിനെ മുഴുവൻ സമയവും കൈകാര്യം ചെയ്യുന്ന ആദ്യ ഇന്ത്യൻ പരിശീലകനായും അദ്ദേഹം മാറി. 2023 ഡിസംബറിൽ ജാംഷഡ്പൂർ എഫ്‌സിയിൽ ചേർന്ന ജമീൽ അവരെ സൂപ്പർ കപ്പ് സെമിഫൈനലിലെത്തിച്ചു. കൂടാതെ 2024–25 ഐ എസ് എൽ സീസണിൽ, അദ്ദേഹം ജംഷെദ്പുരിനെ പ്ലേഓഫിൽ എത്തുകയും, സൂപ്പർ കപ്പിൽ ഫൈനലിലും എത്തിക്കുകയും ചെയ്തു.