തിരുവനന്തപുരം∙ യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ മോചനത്തിനായി അവസാന ശ്രമവും നടത്തണമെന്നാവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എംഎൽഎയും മാതാവ് മറിയാമ്മ ഉമ്മനും ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടു. തന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ ആഗ്രഹമായിരുന്നു നിമിഷ പ്രിയയുടെ മോചനമെന്നും അതിനായി ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യണമെന്നും ചാണ്ടി ഉമ്മൻ ഗവർണറോട് അഭ്യർഥിച്ചു. അനുഭാവ പൂർണമായ ഒരു നടപടി ഉണ്ടാകുമെന്നും, ശുഭകരമായ ഒരു വാർത്തയിലേക്ക് എത്തുവാൻ സാധിക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാമെന്നും ഗവർണറെ കണ്ടതിന് ശേഷം ചാണ്ടി ഉമ്മൻ സമൂഹ മാധ്യമത്തിൽ കുറിച്ചു
സ്വന്തം പ്രയാസങ്ങൾക്കിടയിലും അവസാന നാളുകളിൽ പിതാവ് നിമിഷ പ്രിയയുടെ മോചനത്തിന് മുൻഗണന നൽകിയിരുന്നു. സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരോടെല്ലാം ഇക്കാര്യം പറഞ്ഞിരുന്നു. നിമിഷയുടെ വധശിക്ഷയെ കുറിച്ചുള്ള വാർത്ത നൊമ്പരപ്പെടുത്തുന്നു. പിതാവ് ഞങ്ങളെ ഏൽപ്പിച്ചു പോയ കടമകളിൽ ഈ വിഷയവും ഉണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുകയാണ്’’– ചാണ്ടി ഉമ്മൻ സമൂഹ മാധ്യമത്തിൽ കുറിച്ചു.