സംസ്ഥാനത്ത് മൂന്ന് ജില്ലകളിലായി മൂന്ന് പേർ മുങ്ങിമരിച്ചു. പാലക്കാട് കടമ്പഴിപ്പുറത്ത് ഒഴുക്കിൽപെട്ട 14കാരി ശിവാനിയും കോട്ടയം ഈരാറ്റുപേട്ടയിൽ ഒഴുക്കിൽപെട്ട 18കാരി ഐറിനും കൊല്ലം കുളത്തൂപ്പുഴയിൽ കയത്തിൽ വീണ് ഫൈസലെന്ന യുവാവുമാണ് മരിച്ചത്.
കുളത്തുപ്പുഴ ചോഴിയക്കോട് കല്ലടയാറ്റിലെ കയത്തിൽ വീണാണ് പാലോട് സ്വദേശി ഫൈസലാണ് മരിച്ചത്. കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു.ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മി – അനു ദമ്പതികളുടെ മകൾ ഐറിൻ(18) ആണ് മരിച്ചത്. വീടിനു പിന്നിലെ കടവിൽ സഹോദരിക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിൻ ഒഴുക്കിൽ പെടുകയായിരുന്നു. കുട്ടിയെ കയത്തിൽ നിന്നെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാലക്കാട് കടമ്പഴിപ്പുറം അമൃതാലയത്തിൽ സന്തോഷ് കുമാറിന്റെ മകൾ ശിവാനിയാണ് മരിച്ച മൂന്നാമത്തെയാൾ. കടമ്പഴിപ്പുറം ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാ൪ത്ഥിയായിരുന്നു. ഇന്ന് വൈകീട്ട് അഞ്ചരയോടെ ശ്രീകണ്ഠേശ്വരം മണ്ടഴിക്കടവിലായിരുന്നു അപകടം. കുടുംബത്തോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി ഒഴുക്കിൽപെടുകയായിരുന്നു. ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ജീവനോടെയാണ് ശിവാനിയെ കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല