കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം ഇടിഞ്ഞ് വീണതിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി. ഉപയോഗത്തിലുള്ള കെട്ടിടമല്ല ഇടിഞ്ഞു വീണതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. തകർന്ന കെട്ടിടം ഉപയോഗശൂന്യമായിരുന്നു. ഇവിടെ ചികിത്സകൾ നടക്കുന്നില്ല. ഉപയോഗ ശൂന്യമായത് കൊണ്ട് ബിൽഡിംഗ് അടച്ചിട്ടിരിക്കുകയായിരുന്നു.കെട്ടിടത്തിനടിയിൽ ഉണ്ടായിരുന്ന 2പേരെ രക്ഷപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു. ശുചിമുറികൾ ഉള്ള ഭാഗമാണ് തകർന്നുവീണത്. കെട്ടിടം അടച്ചിട്ടിരുന്നതിനാൽ വലിയ അപകടം ഒഴിവായി. രണ്ടുപേർക്കാണ് പരുക്ക്. രണ്ട് കുട്ടികൾക്കാണ് പരുക്കേറ്റത്. ആർക്കും ഗുരുതര പരുക്കുകൾ ഇല്ല. അപകടത്തെ കുറിച്ച് കൂടുതൽ പരിശോധിച്ചിട്ട് പറയാമെന്നും വീണാ ജോർജ് വ്യക്തമാക്കി.കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ടെന്നാണ് വിവരം. മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞുവീണത്. സർജറി ഓർത്തോ പീഡിക്സിന്റെ സർജറി വിഭാഗമാണ് കെട്ടിടത്തില്‍ നേരത്തെ പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയും സ്ഥലത്തുണ്ട്. അഗ്നിരക്ഷാ സേനയും പൊലീസും പരിശോധന തുടരുകയാണ്.










