തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ഹാരിസ് ചിറയ്ക്കൽ അഴിമതി തീണ്ടാത്ത ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തെ പോലെ ഒരാൾ ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ താറടിച്ച് കാണിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഉപയോഗിക്കാൻ കഴിയുംവിധം അതൃപ്തികൾ പുറത്തുവിട്ടാൽ നല്ല പ്രവർത്തനങ്ങളെല്ലാം തെറ്റായ ചിത്രീകരണത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി വിമർശിച്ചു
കേരളത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിലും നെഗറ്റീവായ കുറേകാര്യങ്ങൾ ബോധപൂർവ്വം ഉണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ട്. ആരും അംഗീകരിക്കുന്നവിധത്തിൽ നല്ല പ്രവർത്തനങ്ങൾ നടന്ന നിരവധി കാര്യങ്ങളുണ്ട്. അടുത്ത കാലത്തുള്ള ചില കാര്യങ്ങൾ ചിന്തിച്ചാൽ ഇക്കാര്യം മനസ്സിലാകും. നല്ലത് അതേ നിലയ്ക്ക് നിൽക്കാൻ പാടില്ലെന്ന് സമൂഹത്തിൽ ചിലർക്ക് താത്പര്യമുണ്ട്.നിർഭാഗ്യവശാൽ മാധ്യമങ്ങളാണ് ഇപ്പോ അതിന് മുൻകൈ എടുത്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
‘നമ്മുടെ ആരോഗ്യമേഖലയ്ക്ക് കേരളത്തിനകത്തും പുറത്തും പരക്കെ അംഗീകാരം ലഭിച്ചിട്ടുണ്ട്.നേരത്തെയുള്ളതിനേക്കാൾ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. അത് യാദൃശ്ചികമായി ഉണ്ടായതല്ല.ബോധപൂർവ്വമായ ഇടപെടലിലൂടെ ഉണ്ടായതാണ്. ആരോഗ്യമേഖലയ്ക്കുള്ള ബജറ്റ് വിഹിതവും നല്ലരീതിയിൽ വർധിച്ചിട്ടുണ്ട്.ഇത്രയുമായ സ്ഥിതിക്ക് ഇപ്പോൾ ആരോഗ്യമേഖലയെ തകർക്കാനുള്ള ശ്രമമാണ് ചിലർ നടത്തുന്നത്. അതിന് കേന്ദ്രീകരിക്കുന്നത് മെഡിക്കൽ കോളേജുകളെയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മെഡിക്കൽ കോളേജുകളൊക്കെ നല്ല രീതിയിൽ അഭിവൃദ്ധിപ്പെട്ടു എന്ന് പൊതുവിൽ അഭിപ്രായം വന്നു.എന്നാൽ ഇത് തെറ്റാണെന്ന് വരുത്തിത്തീർക്കാനാണ് ചിലർ ശ്രമിക്കുന്നത്.തെറ്റായ ചിത്രമാണ് അവർ ഒരുവിഭാഗം ജനങ്ങളിലേക്കെങ്കിലും എത്തിക്കുന്നത്. നല്ല കാര്യങ്ങൾ ചെയ്യുന്നതുകൊണ്ടുമാത്രം ആ നല്ലത് അങ്ങനെ തന്നെ അവതരിപ്പിക്കപ്പെടണമെന്നില്ല. ബോധപൂർവ്വം ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു
ജോലിയോടുള്ള ആത്മാർഥതയുടെ ഭാഗമായി കാര്യങ്ങൾ മാധ്യമങ്ങളുമായി പങ്കിടുന്ന അവസ്ഥവന്നാൽ അത് തെറ്റായി ചിത്രീകരിക്കപ്പെടും. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് വന്ന വാർത്തയിൽ പ്രതിഷേധം ഉയർത്തിയ ഡോക്ടർ മോശക്കാരനാണെന്ന് ആരും പറയുന്നില്ല. നല്ല അർപ്പണബോധത്തോടെ ജോലിയെടുക്കുന്ന ആളാണ് അദ്ദേഹമെന്നാണ് പൊതുവേ പറയുന്നത്. എന്നാൽ അദ്ദേഹത്തെ ഉപയോഗിച്ച് നടന്നതെന്താണ് ‘ഇപ്പോള്‍ അത്തരമൊരാൾ ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യമേഖയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായി മാറിയില്ലേ എന്നും അദ്ദേഹം ചോദിച്ചു
അദ്ദേഹം അത് ഉദ്ദേശിച്ചിട്ടുണ്ടോ എന്നറിയില്ല. എല്ലാ കാര്യങ്ങളും പൂർണ്ണമാണെന്ന് പറയാനാകില്ല.അഴിമതി തീണ്ടാത്ത ഉദ്യോഗസ്ഥനാണ് അദ്ദേഹം.അദ്ദേഹത്തിന് എന്തെങ്കിലും കാര്യത്തിൽ അതൃപ്തിയുണ്ടെങ്കിൽ അത് അറിയിക്കാമായിരുന്നു.അല്ലാതെ കേരളത്തിലെ സർക്കാരിനെ താറടിച്ച് കാണിക്കാൻ നിൽക്കുന്ന ശക്തികൾക്ക് ഒരു അവസരം ഉണ്ടാക്കി കൊടുക്കുകയായിരുന്നില്ല വേണ്ടത്. നാം നടത്തുന്ന നല്ല പ്രവർത്തനങ്ങളെല്ലാം തെറ്റായി ചിത്രീകരിക്കുന്നതിന് അത് ഇടവരുത്തും. അതാണ് ഇവിടെയും സംഭവിച്ചത്,’ മുഖ്യമന്ത്രി വ്യക്തമാക്കി.
‘ഇത്തരം കാര്യങ്ങൾ ഇനിയും എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ചില ഉപകരണങ്ങൾ ഇല്ലാതെ ഉണ്ടാവാം,എന്നാൽ എല്ലാക്കാലവും ആ സ്ഥിതി തുടരില്ലല്ലോ. ഉപകരണങ്ങൾ വൈകാതെ വാങ്ങിനൽകില്ലേ? അദ്ദേഹം ഉന്നയിച്ച പ്രശ്നത്തിനുള്ള ഔദ്യോഗിക വിശദീകരണവും വന്നുകഴിഞ്ഞു.ആരോഗ്യമന്ത്രി മെഡിക്കൽ കോളേജ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.











