ചങ്ങരംകുളം:ചെറവല്ലൂർ അരിക്കാട് മേഖലയിൽ ആഫ്രിക്കൻ ഒച്ചിൻ്റെ ശല്യം രൂക്ഷമാവുന്നു.പൊന്നാനി കോളിൽപ്പെട്ട നീലയിൽ,തെക്കേക്കെട്ട് പാടശേഖരങ്ങളോട് ചേർന്ന ഭാഗങ്ങളിൽ ആണ് ഒച്ച് വ്യാപിക്കുന്നത്. രാത്രി സമയങ്ങളിൽ വീടുകളിലേക്കും കയറി വരുന്നുണ്ട്.ചെടികളും പച്ചക്കറികളും വ്യാപകമായി നശിപ്പിക്കുന്ന ഇവ മനുഷ്യരിൽ മെനിഞ്ചൈറ്റിസ് രോഗത്തിനും കാരണമാകുന്നുണ്ട്. കമുങ്ങ്, തെങ്ങ്, വാഴ എന്നിവയിലും ഇത് കാണുന്നതിനാൽ വിളവിനെ ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ. ഇവയുടെ ആക്രമണത്തിൽ വലിയ കൃഷി നാശവും സംഭവിക്കുന്നുണ്ട്.മേഖലയിലെ 20 വീടുകളിൽ ഇവയുടെ ശല്യം രൂക്ഷമാണ്.പ്രതിരോധ പ്രവർത്തനങ്ങൾ ഉടൻ ഊർജിതമാക്കുന്നതിന് തയ്യാറായില്ലെങ്കിൽ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കും എന്ന ആശങ്കയിലാണ് നാട്ടുകാർ. ഉപ്പും തുരിശും വിതറി തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും വ്യാപനത്തിന് കുറവായിട്ടില്ല.കർഷകരുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതരും കൃഷി ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.തവനൂർ കാർഷിക വിജ്ഞാന കേന്ദ്രത്തിൽ അറിയിച്ച് ശാസ്ത്രജ്ഞരുടെ നിർദേശത്തിനനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.











