ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനുള്ള പ്രായപരിധി 35 വയസ്സായി തുടരും. പ്രായപരിധി 40 വയസ്സ് ആക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ ഉയര്‍ന്ന ആവശ്യത്തെ തള്ളി. 12 ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളും പ്രായപരിധി ഉയര്‍ത്തുന്നതില്‍ എതിര്‍പ്പറിയിച്ചതോടെയാണിത്.
40 വയസ്സ് ആക്കണമെന്ന പ്രമേയം പാസ്സ് ആക്കിയെന്ന ഒരു മാധ്യമത്തിന്റെ പ്രചാരണം തെറ്റാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രായപരിധി 35ല്‍ നിന്ന് 40 വയസ്സാക്കണമെന്ന് സംഘടനാച്ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് അവതരിപ്പിച്ച പ്രമേയത്തിലാണ് ആവശ്യപ്പെട്ടത്.സംഘടനാരംഗത്ത് പരിചയസമ്പത്തുള്ള അഭാവം താഴെതട്ടുമുതല്‍ സംസ്ഥാനതലം വരെയുണ്ട്. ഒരു കമ്മിറ്റിയില്‍ അംഗമായവര്‍ക്ക് അടുത്ത കമ്മിറ്റിയില്‍ അംഗമാകാന്‍ ഇപ്പോഴത്തെ പ്രായപരിധി നിയന്ത്രണം തടസ്സമാണെന്നായിരുന്നു പ്രമേയത്തിലെ ഉള്ളടക്കം. എന്നാല്‍ ഈ ആവശ്യത്തെ ഭൂരിപക്ഷം പ്രതിനിധികളും തള്ളുകയായിരുന്നു.
ക്യാമ്പിൽ സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉയര്‍ന്നിരുന്നു. ഭാരവാഹികൾ ജനപ്രതിനിധികൾ ആയാൽ സ്ഥാനം ഒഴിയണമെന്നായിരുന്നു പാലക്കാട് ജില്ലയിൽ നിന്നുള്ള ഭാരവാഹി ഉയർത്തിയ ആവശ്യം. ജനപ്രതിനിധികൾക്ക് തിരക്ക് കാരണം സംഘടന ശ്രദ്ധിക്കാനാകുന്നില്ലെന്നും പ്രതിനിധി ചൂണ്ടിക്കാണിച്ചു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേര് പറയാതെയായിരുന്നു വിമർശനം. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ ഉയർന്ന ക്യാപ്റ്റൻ -മേജർ വിളികൾ നാണക്കേടാണെന്ന രൂക്ഷവിമർശനവും പഠന ക്യാമ്പിൽ ഉയർന്നു. നേതാക്കൾ അപഹാസ്യരാകരുതെന്ന് പ്രമേയവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു. ക്യാപ്റ്റനും മേജറുമൊക്കെ സൈന്യത്തിലാണെന്നും നിലവിലെ ചർച്ചകൾ കോൺഗ്രസിന് നാണക്കേടെന്നും വിമർശനം ഉയർന്നു. ജനത്തിന് അവമതിപ്പുണ്ടാക്കുന്ന ഇടപെടലുകൾ ഒഴിവാക്കണമെന്നും ഇത്തരം വിളികൾ പ്രോത്സാഹിപ്പിക്കുന്നത് നേതാക്കൾ തന്നെയെന്നും ക്യാമ്പിൽ വിമർശനം ഉയർന്നു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് 50 ശതമാനം സീറ്റ് വേണമെന്നും പഠനക്യാമ്പിൽ ആവശ്യം ഉയർന്നു. വേടൻ ശൈലിക്കും യൂത്ത് കോൺഗ്രസിൽ പിന്തുണ കിട്ടി. വേടൻ യുവാക്കളെ ആകർഷിക്കുന്നുവെന്നും പുതുതലമുറയെ ആകർഷിക്കുന്ന ശൈലി വേണമെന്നുമാണ് ആവശ്യം. വയനാടിനായി പിരിച്ച പണം എവിടെയെന്ന ചോദ്യം ഇടുക്കിയിൽ നിന്നുള്ള പ്രതിനിധി ഉയർത്തി. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ പേരിൽ പിരിച്ച പണം എവിടെയെന്നായിരുന്നു ചോദ്യം. എത്ര രൂപ പിരിച്ചെന്നും എന്ത് ചെയ്തെന്നുമുള്ള കണക്ക് അവതരിപ്പിക്കണമെന്നും ആവശ്യം ഉയർന്നു.