മലപ്പുറം: മലപ്പുറത്തുകാരുടെ ചിരകാല സ്വപ്നമായ കെ എസ് ആർ ടി സി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് ഒടുവിൽ യാഥാർത്ഥ്യമായി. ഗതാഗത വകുപ്പു മന്ത്രി കെ.ബി ഗണേഷ് കുമാർ കെ എസ് ആർ ടി സി ബസ് ടെർമിനൽ നാടിന് സമർപ്പിച്ചു. മലപ്പുറം ടെർമിനലിൻ്റെ രണ്ടാംഘട്ട നിർമാണം മൂന്ന് മാസത്തിനകം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.പി ഉബൈദുല്ല എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 2.15 കോടി ചെലവിലാണ് ആദ്യ ഘട്ട നവീകരണം പൂർത്തിയാക്കിയത്. ബാക്കി പ്രവൃത്തിക്കായി സർക്കാർ അഞ്ച് കോടി അനുവദിച്ചിട്ടുണ്ട്. ഇതിൻ്റെ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. നാലു നിലകളിലായി 37,445 ചതുരശ്ര അടി വിസ്തീർണമാണ് ടെർമിനിലിനുള്ളത്. ഗ്രൗണ്ട് ഫ്‌ളോറിൽ യാത്രക്കാർക്ക് ബസ്ക കാത്തുനിൽക്കുന്നതിനുള്ള സൗകര്യങ്ങളും ശൗചാലയങ്ങളും അത്യാധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. മഴയും വെയിലും ഏൽക്കാതെ യാത്രക്കാർക്ക് ബസ് കയറിയിറങ്ങാൻ പറ്റുന്ന മേൽക്കൂരയോടുകൂടിയുള്ള ബസ് ബേയും ഇൻ്റർലോക്ക് പതിച്ച യാർഡും ഇതോടൊപ്പം നിർമിച്ചു. അധിക വരുമാനം ലക്ഷ്യമാക്കി വാണിജ്യാവശ്യങ്ങൾക്കായി സ്ഥാപിച്ചിട്ടുള്ള 14 കടമുറികളും ഇവിടെയുണ്ട്. ഇതിൽ 13 റൂമുകളും ലേലം ചെയ്തു. പാസഞ്ചർ ലോഞ്ച്, എ. സി വെയിറ്റിംഗ് ഹാൾ, പൂന്തോട്ടം, പബ്ലിക് അഡ്രസ്സിങ് സിസ്റ്റം എന്നീ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.