രാജ്യത്തെ മുഴുവന്‍ പോസ്റ്റ് ഓഫീസുകളിലും ഓഗസ്റ്റ് മുതല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം നിലവില്‍ വരും. പോസ്റ്റ് ഓഫീസിന്റെ ഐടി സംവിധാനത്തില്‍ പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കുമെന്നും അതിന് ശേഷം ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.”ഡൈനാമിക് ക്യുആര്‍ കോഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന പുതിയ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുത്തി തപാല്‍ വകുപ്പ് അതിന്റെ ഐടി അടിസ്ഥാന സൗകര്യം വികസിപ്പിക്കുകയാണ്. 2025 ഓഗസ്‌റ്റോടെ രാജ്യത്തെ മുഴുവന്‍ തപാല്‍ ഓഫീസുകളിലും ഇത് പൂര്‍ത്തിയാകും,” ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.പോസ്റ്റ് ഓഫീസ് അക്കൗണ്ടുകള്‍ യുപിഐ (unique payment interface)യുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാല്‍ അവിടങ്ങളില്‍ നിലവിൽ ഡിജിറ്റല്‍ പണമിടപാട് സാധ്യമല്ല.പുതിയ സംവിധാനത്തിന്റെ പൈലറ്റ് പ്രവര്‍ത്തനം ഐടി 2.0 യുടെ കീഴില്‍ കര്‍ണാടക സര്‍ക്കിളില്‍ ആരംഭിച്ചിട്ടുണ്ട്. മൈസൂര്‍ ഹെഡ് ഓഫീസ്, ബാഗല്‍കോട്ട് ഹെഡ് ഓഫീസ് എന്നിവടങ്ങളിലും അവയുടെ കീഴിലുള്ള ഓഫീസുകളിലും ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള മെയില്‍ ഉത്പന്നങ്ങളുടെ ബുക്കിംഗ് വിജയകരമായി പൂര്‍ത്തിയാക്കി.മുമ്പ് പോസ്റ്റ് ഓഫീസുകളില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിന് പോസ്റ്റ് ഓഫീസുകളിലെ പോയിന്റ് ഓഫ് സെയില്‍ കൗണ്ടറുകളില്‍ തപാല്‍ വകുപ്പ് സ്റ്റാറ്റിക് ക്യുആര്‍ കോഡ് അവതരിപ്പിച്ചിരുന്നു. എന്നാല്‍ സാങ്കേതിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ഉപഭോക്താക്കള്‍ വ്യാപകമായി പരാതി ഉന്നയിക്കുകയും ചെയ്തതോടെ ഇത് നിറുത്തലാക്കുകയായിരുന്നു.