മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മ്മാതാവുമായ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്. പ്രതികള്‍ കുറ്റം ചെയ്തു എന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി മരട് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സൗബിന്‍ അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്, സൗബിന്‍ ഷാഹിര്‍ സഹനിര്‍മ്മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്‍റണി എന്നിവര്‍ക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് മരട് പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികള്‍ കുറ്റം ചെയ്തു എന്നതിന് വ്യക്തമായ തെളിവുണ്ടെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.
സിനിമയില്‍ നിന്ന് ലഭിച്ച ലാഭത്തെക്കുറിച്ചും അത് എങ്ങനെ ചെലവഴിച്ചു എന്നതിനെ കുറിച്ചും അറിയണം. ഇതിനായി പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് പ്രതികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഒന്നാംപ്രതി ഷോണ്‍ ആന്റണി നോട്ടീസ് കൈപ്പറ്റാന്‍ തയ്യാറായില്ല. മറ്റ് രണ്ട് പ്രതികളായ സൗബിന്‍ ഷാഹിറും ബാബു ഷാഹിറും ചോദ്യം ചെയ്യലിന് ഹാജരായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികള്‍ പരാതിക്കാരനില്‍ നിന്ന് വാങ്ങിയ ഏഴ് കോടി രൂപയില്‍ 5.99 കോടി രൂപ തിരിച്ചുനല്‍കി. ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതിന് ശേഷം മാത്രമാണ് പ്രതികള്‍ പണം തിരികെ നല്‍കാന്‍ തയ്യാറായതെന്നും കുറ്റകൃത്യം നടന്നിട്ടുണ്ടെന്നുമാണ് മരട് പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരിക്കുന്നത്. 40 ശതമാനം ലാഭവിഹിതം നല്‍കാമെന്ന ഉറപ്പിനെത്തുടര്‍ന്ന് സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചുവെങ്കിലും ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ വഞ്ചിച്ചുവെന്ന് കാണിച്ച് അരൂർ സ്വദേശി സിറാജ് നൽകിയ പരാതിയിലാണ് മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
തുടര്‍ന്ന് ചോദ്യം ചെയ്യലിനായി പ്രതികള്‍ക്ക് പൊലീസ് നോട്ടീസയച്ചതിനു പിന്നാലെ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെയുള്ളവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.ഇത് അടുത്ത ദിവസം പരിഗണിക്കാനിരിക്കെയാണ് പൊലീസ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.