ഇറാന്റെ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഖത്തർ വ്യോമപാത നേരത്തേ അടച്ചിരുന്നു. പിന്നാലെ സുരക്ഷാനടപടികളുടെ ഭാഗമായി താത്കാലികമായി വ്യോമപാത അടച്ചിടുകയാണെന്ന് ബഹ്റൈനും അറിയിച്ചു. ഇറാന്റെ മിസൈൽ ആക്രമണത്തിന് പിന്നാലെ ഖത്തർ, ബഹ്റൈൻ, യുഎഇ എന്നീ രാജ്യങ്ങളിൽനിന്നുള്ള വ്യോമഗതാഗതം നിശ്ചലമായ അവസ്ഥയിലാണെന്ന് ഫ്ളൈറ്റ് റഡാർ വെബ്സൈറ്റ് സൂചിപ്പിക്കുന്നു.
നിലവിലെ സംഭവവികാസങ്ങളെത്തുടർന്ന് കൊച്ചി-ഷാർജ വിമാനം മസ്കറ്റിൽ ഇറക്കി. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. തിങ്കളാഴ്ച രാത്രി 7.15-ന് പുറപ്പെട്ട വിമാനമാണ് പറന്നുയർന്നശേഷം തിരിച്ചിറക്കിയത്. ഖത്തർ വ്യോമപാത അടച്ചതിനെത്തുടർന്നാണ് സർവീസ് മാറ്റിവെച്ചത്. ചൊവ്വാഴ്ച കണ്ണൂരിൽനിന്ന് ഗൾഫ് മേഖലയിലേക്കും തിരിച്ചുമുള്ള പല സർവീസുകളും വൈകുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇറാഖിലെയും ഖത്തറിലെയും യുഎസ് സൈനികതാവളങ്ങളിൽ ഇറാൻ നടത്തിയ ആക്രമണങ്ങളെതുടർന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനസർവീസുകൾ റദ്ദാക്കുന്നു. യുഎഇ വ്യോമപാതകൾ താത്ക്കാലികമായി അടച്ചിരിക്കുകയാണെന്ന് ലൈവ് ഫ്ളൈറ്റ് ട്രാക്കിങ് വെബ്സൈറ്റ് ഫ്ളൈറ്റ് റഡാർ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിവരമില്ല. ഖത്തറിലെ യുഎസ് സൈനികതാവളങ്ങളിലെ ആക്രമണത്തെതുടർന്ന് മേഖലയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് യുഎഇ വിമാനകമ്പനിയായ ഫ്ളൈ ദുബായ് അറിയിച്ചു.