അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ മൃതദേഹം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു ശേഷമാകും വീട്ടില്‍ എത്തിക്കുക. അപകടം നടന്ന് 11ാം ദിവസമാണ് രഞ്ജിതയുടെമൃതദേഹം തിരിച്ചറിഞ്ഞത്.തിരുവനന്തപുരം വിമാനത്താവളത്തില്‍ മന്ത്രി വി ശിവന്‍കുട്ടി മൃതദേഹം ഏറ്റുവാങ്ങും. തുടര്‍ന്ന് രാവിലെ 10 മണിക്ക് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി വി എന്‍ വാസവന്‍ അന്തിമോപചാരം അര്‍പ്പിക്കും. വൈകിട്ട് 4.30ന് വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിക്കുക.അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച ഏകമലയാളിയാണ് യു കെയില്‍ നഴ്‌സ് ആയിരുന്ന രഞ്ജിത. അഞ്ച് വര്‍ഷം മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നഴ്സ് ആയി ജോലി ലഭിച്ച അവർ, അവധിയെടുത്തായിരുന്നു യു കെയിലേക്ക് പോയത്. അവധി പുതുക്കുന്നതിന്റെ ഭാഗമായി ലണ്ടനില്‍ നിന്ന് അഞ്ച് ദിവസത്തെ അവധിക്കായി നാട്ടിലെത്തി തിരികെ പോകുമ്പോഴാണ് ദുരന്തം. ഈ മാസം 12നായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്.