സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. സംസ്ഥാനത്തുടനീളം തങ്ങളുടെ സമരങ്ങൾക്കെതിരേ നടക്കുന്ന പോലീസ് അതിക്രമങ്ങളുടെകൂടി പശ്ചാതലത്തിലാണ് സമരമെന്ന് എബിവിപി അറിയിച്ചു.
പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെയ്ക്കണമെന്ന് അവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എബിവിപി നടത്തുന്ന സമരങ്ങളെ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താനാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ശ്രമിക്കുന്നതെന്ന് എബിവിപി പ്രസ്താവനയിൽ അറിയിച്ചു. ഇതിന് ഉദാഹരമാണ് ശനിയാഴ്ച രാത്രിയിൽ തമ്പാനൂരിൽ എബിവിപി സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ അക്രമണം. അൻപതോളം വരുന്ന പാർട്ടി ഗുണ്ടകൾ പോലീസിന് മുന്നിൽ വച്ചാണ് അതിക്രൂരമായ അക്രമം അഴിച്ചുവിട്ടതെന്നും സംഘടന ആരോപിച്ചു.
അക്രമത്തിൽ പ്രതികളായ ഗുണ്ടകളെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുകയാണ് ഇപ്പോഴും കേരള പോലീസ്. ഇതിൽ പ്രതിഷേധിച്ചും സംസ്ഥാനത്തുടനീളം എബിവിപി സമരങ്ങൾക്കെതിരെ നടക്കുന്ന പോലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തത്. സ്കൂൾ വിദ്യാർത്ഥികളുടെ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്താനും ആനുകൂല്യങ്ങൾക്കും അവസരമൊരുക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയായ ‘പി.എം. ശ്രീ’യിൽ ഒപ്പുവെയ്ക്കുംവരെ സമരം തുടരുമെന്നും സംഘടന വ്യക്തമാക്കി