ഭാര്യയെ കൊന്നശേഷം ഒളിവിൽ പോയ പ്രതി തൂങ്ങിമരിച്ച നിലയിൽ. കൊല്ലം കുളത്തൂപുഴ സ്വദേശി സനുക്കുട്ടനാണു തൂങ്ങിമരിച്ചത്. വീടിനു സമീപത്തെ വനമേഖലയിൽ നിന്നാണു മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണു ഭാര്യ കുളത്തുപ്പുഴ ആറ്റിൻകിഴക്കേക്കര മനുഭവനിൽ രേണുകയെ സനുക്കുട്ടൻ കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം ഇയാൾ വനത്തിനുള്ളിൽ ഒളിക്കുകയായിരുന്നെന്നു നാട്ടുകാർ പറഞ്ഞു.
സനുക്കുട്ടന് ഭാര്യയെ സംശയമുണ്ടായിരുന്നു. കുട്ടികളുടെ മുന്നിൽ നിന്നു രേണുവിനെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കത്രിക ഉപയോഗിച്ച് കഴുത്തിലും പുറത്തും വയറ്റിലും കുത്തുകയായിരുന്നു. ആഴത്തിലുള്ള മുറിവുകളാണ് ശരീരത്തില്‍ ഉണ്ടായിരുന്നത്. രേണുവിനെ കുളത്തുപ്പുഴയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ, കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു ശ്രമം. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരണം സംഭവിച്ചു