തിരുവനന്തപുരം മണ്ണന്തലയിലെ ഫ്ലാറ്റില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കൊല്ലപ്പെട്ട ഷെഹീനയുടെ സഹോദരന്‍ ഷംഷാദ്, സുഹൃത്ത് വിശാഖ് എന്നിവരെയാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുക. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഷഹീനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് മണ്ണന്തലയില്‍ വാടകയ്ക്ക് എടുത്ത ഫ്ലാറ്റില്‍ ഷഹീനയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഫ്ലാറ്റില്‍ വെച്ച് തന്നെയാണ് പ്രതികളെ മണ്ണന്തല പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഷഹീനയെ സഹോദരന്‍ ഷംഷാദ് മര്‍ദിച്ചിരുന്നതായി വിശാഖ് പൊലീസിന് മൊഴി നല്‍കിയതായാണ് സൂചനമൃതദേഹത്തില്‍ മര്‍ദനമേറ്റത്തിന്റെ പാടുകള്‍ ഉണ്ട്. ഫോറെന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തി വിശദമായ അന്വേഷണത്തിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. ഈ 14-ന് ചികിത്സയുടെ ഭാഗമായാണ് മണ്ണന്തലയില്‍ അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്തത്. ഷെഹീനയുടെ മാതാപിതാക്കള്‍ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയപ്പോഴാണ് ഷഹീന കട്ടിലിന്റെ താഴെ കിടക്കുന്നത് കണ്ടത്. സംശയം തോന്നിയ ഇവര്‍ തന്നെയാണ് മണ്ണന്തല പൊലീസില്‍ വിവരമറിയിച്ചത്.