ഇറാൻ-ഇസ്രായേൽ സംഘർഷം തുടരുന്നതിനിടെ ഇറാനിൽനിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്ന ദൗത്യത്തിന് ‘ഓപ്പറേഷൻ സിന്ധു’ എന്നു പേരിട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ദൗത്യത്തിന്റെ ആദ്യഘട്ടമായി വടക്കൻ ഇറാനിൽ നിന്നുള്ള 110 ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളെ അർമീനിയയുടെ തലസ്ഥാനമായ യെരവാനിലെത്തിച്ചിരുന്നു. ഇവർ പ്രത്യേക വിമാനത്തിൽ വ്യാഴാഴ്ച പുലർച്ചെ ഡൽഹിയിലെത്തും
വ്യോമമേഖല അടച്ചിരിക്കുന്നതിനാൽ ടെഹ്റാനിൽനിന്ന് 148 കിലോമീറ്റർ അകലെ ക്വോം നഗരത്തിലെത്തിച്ചാണ് ഇന്ത്യക്കാരെ അതിർത്തി കടത്തുന്നത്. ഇറാനിലുള്ള നാലായിരത്തോളം ഇന്ത്യക്കാരിൽ 1500 പേർ വിദ്യാർഥികളാണ്; ഭൂരിഭാഗവും കശ്മീരിൽനിന്നുള്ളവർ. കഴിയുമെങ്കിൽ സ്വന്തം നിലയ്ക്കു ടെഹ്‍റാൻ വിടാനും എംബസി നിർദേശിച്ചിട്ടുണ്ട്. യുഎഇ വഴിയും മടക്കിക്കൊണ്ടുവരാൻ ശ്രമം നടത്തുന്നു.
ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന ഇറാന്റെ അയൽരാജ്യങ്ങളിൽ ഒന്നാണ് അർമീനിയ. അടുത്തിടെ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറിനു’ ശേഷം ഇറാന്റെ മറ്റ് അയൽരാജ്യങ്ങളായ തുർക്കി, അസർബൈജാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് സൗഹൃദപരമായ ബന്ധമില്ല.
∙ വിദേശകാര്യമന്ത്രാലയം കൺട്രോൾ റൂം നമ്പറുകൾ:
ടോൾഫ്രീ 1800118797, വാട്സാപ്: +91-11-23012113,
+91-11-23014104, +91-11-23017905, +91-9968291988.
ഇമെയിൽ: situationroom@mea.gov.in