കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.ജെ. ഫ്രാൻസിസ് (88) അന്തരിച്ചു. ബുധനാഴ്ച രാത്രി ഒൻപതു മണിയോടെ ആലപ്പുഴ കോൺവെന്റ് ജംക്‌ഷനിലെ വീട്ടിലായിരുന്നു അന്ത്യം. 1996 നിയമസഭാ തിരഞ്ഞെടുപ്പിൽ മാരാരിക്കുളം മണ്ഡലത്തിൽ വി.എസ്. അച്യുതാനന്ദനെ തോൽപ്പിച്ചതിലൂടെ ശ്രദ്ധേയനാണ്.
മാരാരിക്കുളം തെക്ക് പൊള്ളേത്തൈ പള്ളിക്കത്തൈയിൽ ജുസിഞ്ഞിന്റെയും റബേക്കയുടെയും മകനായി 1937ലാണ് പി.ജെ. ഫ്രാൻസിസിന്റെ ജനനം. എന്നും എതിർസ്ഥാനാർഥിയുടെ പേരിലാണു പി.ജെ. ഫ്രാൻസിസ് അറിയപ്പെടുന്നത്. മാരാരിക്കുളത്ത് വി.എസ്. അച്യുതാനന്ദനെ വീഴ്ത്തിയ പി.ജെ. ഫ്രാൻസിസ് അരൂരിൽ കെ.ആർ. ഗൗരിയമ്മയുടെ എതിരാളിയായിരുന്നു. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ കെ.ആർ. ഗൗരിയമ്മയെ നേരിടാൻ അരൂർ മണ്ഡലത്തിലേക്കായിരുന്നു പാർട്ടിയുടെ നിർദേശം
അരൂരിൽ 1987ലാണ് കന്നി മൽസരം. രണ്ടാം വട്ടവും ഗൗരിയമ്മയ്ക്കെതിരെ മൽസരിച്ചു തോറ്റു. മൂന്നാംവട്ടം പോരാട്ടം വി.എസ്. അച്യുതാനന്ദനെതിരെ മാരാരിക്കുളത്ത്. എ.കെ. ആന്റണിയുടെ നിർദേശ പ്രകാരമായിരുന്നു മത്സരം. കമ്യൂണിസ്‌റ്റ് കോട്ടയെന്നു വിശേഷിപ്പിച്ചിരുന്ന മാരാരിക്കുളത്ത് 1996ൽ വി.എസ്. അച്യുതാനന്ദനെ മലർത്തിയടിച്ചു തലസ്‌ഥാനത്തേക്കു വണ്ടി കയറിയ പി.ജെ. ഫ്രാൻസിസ് ചരിത്രത്തിന്റെ ഭാഗമാണ്