ടെഹ്റാൻ∙ ഇറാനിലേക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആണവകേന്ദ്രത്തിന് തകരാറെന്ന് സ്ഥിരീകരണം. ഇറാന്റെ മുഖ്യ ആണവകേന്ദ്രമായ നതാൻസിനാണ് കേടുപാട് പറ്റിയതായി രാജ്യാന്തര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) സ്ഥിരീകരിച്ചത്. അഞ്ചുദിവസം മുന്‍പ് ഇസ്രയേല്‍, ഇറാനു നേരെ നടത്തിയ ആദ്യ ആക്രമണത്തിലാണു കേടുപാടുണ്ടായത്. ഇറാന്‍റെ ആണവ പദ്ധതികളെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ‘ഓപ്പറേഷൻ റൈസിങ് ലയൺ’ എന്ന പേരില്‍ ആക്രമണം ആരംഭിച്ചത്. ഭൂഗർഭ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റിനു കാര്യമായ കേടുപാടുകൾ പറ്റിയിട്ടില്ലെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ഇതു തള്ളിയാണ് ഐഎഇഎയുടെ സ്ഥിരീകരണം. ‘‘വെള്ളിയാഴ്ചത്തെ ആക്രമണങ്ങൾക്ക് ശേഷം ശേഖരിച്ച ഉപഗ്രഹ ചിത്രങ്ങളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ, നതാൻസിലുള്ള ഭൂഗർഭ സമ്പുഷ്ടീകരണ ഹാളുകളിൽ നേരിട്ടുള്ള പ്രത്യാഘാതങ്ങൾ സൂചിപ്പിക്കുന്ന ഘടകങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്’’– ഐഎഇഎ വ്യക്തമാക്കി. ഇറാനിലെ മറ്റു രണ്ടു പ്രധാന ആണവ കേന്ദ്രങ്ങളായ ഇസ്ഫഹാൻ, ഫോർഡോ എന്നിവിടങ്ങളിലും നാശനഷ്ടമുണ്ട്
അതേസമയം, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിക്ക് ഇറാഖ് മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന് സമാനമായ വിധി നേരിടേണ്ടി വരുമെന്നു ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ടെല്‍ അവീവില്‍ ഉന്നത ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കാറ്റ്‌സ്. ‘‘യുദ്ധക്കുറ്റങ്ങൾ തുടരുന്നതിനും ഇസ്രയേലി സിവിലിയന്മാർക്ക് നേരെ മിസൈലുകൾ പ്രയോഗിക്കുന്നതിനും ഇറാനിയൻ ഏകാധിപതിക്ക് ഞാൻ മുന്നറിയിപ്പ് നൽകുന്നു. ഇസ്രയേൽ രാഷ്ട്രത്തിനെതിരെ ഈ പാത പിന്തുടർന്ന അയൽരാജ്യമായ ഇറാഖിലെ ഏകാധിപതിക്ക് എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം ഓർമിക്കണം’’– കാറ്റ്‌സിനെ ഉദ്ധരിച്ച് ഇസ്രയേലിന്റെ വൈനെറ്റ് ന്യൂസ് പറഞ്ഞു.