ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി എവിടെയാണ് ഒളിവിൽ കഴിയുന്നതെന്ന് അറിയാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ആയത്തുല്ല ഖമനയിയുടെ ഒളിയിടം എവിടെയാണെന്ന് വ്യക്തമായി അറിയാം. അദ്ദേഹം എളുപ്പമുള്ള ലക്ഷ്യമാണ്. എന്നാൽ അദ്ദേഹത്തെ തൽക്കാലം വധിക്കില്ല.’ – ട്രംപ് പറഞ്ഞു. ക്ഷമ നശിക്കുന്നുവെന്നും നിരുപാധികം കീഴടങ്ങുന്നതാണ് ഇറാന് നല്ലതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം, മധ്യേഷ്യയിൽ യുഎസ് കൂടുതൽ യുദ്ധവിമാനങ്ങൾ വിന്യസിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇറാൻ – ഇസ്രയേൽ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിലാണ് നീക്കം. എഫ് 16, എഫ് 22, എഫ് 35 യുദ്ധവിമാനങ്ങളാണ് യുഎസ് വിന്യസിക്കുന്നതെന്നാണ് സൂചന. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ പെന്റഗൺ തയാറായില്ല. വിമാനവാഹിനി കപ്പലുകളും ബാലിസ്റ്റിക് മിസൈലുകളെ തകർക്കാൻ ശേഷിയുള്ള യുദ്ധക്കപ്പലുകളും മേഖലയിൽ വിന്യസിക്കുമെന്നും സൂചനയുണ്ട്